Monday, August 9, 2010

ദേവനെ കാത്ത്‌

ഏഴാമാകാശത്തിന്‍റെ അകത്തളങ്ങളില്‍
നനവാര്‍ന്നൊരു ചെന്തീ സന്ധ്യയില്‍
മിഴികളില്‍ കണ്ണീര്‍തുളുമ്പിയാ മഴത്തുള്ളി
ഒരു ഹൃദയമിടിപ്പിന്‍റെ ശബ്ദത്തില്‍ പറഞ്ഞു

ഞാന്‍ ഭൂമിയാകാന്‍ കൊതിക്കുന്നു

അവളില്‍
പ്രണയമുണ്ട്
ദുഃഖമുണ്ട്
വിങ്ങലുണ്ട്
ഉദയാസ്തമയങ്ങളും
അവയെ വേര്‍തിരിക്കാന്‍
വിരഹാഗ്നിയിലുരുകും സന്ധ്യയുമുണ്ട്
അവിടെ മനുഷ്യനുണ്ട്
അവനൊരു പെണ്ണുണ്ട്
അവളിലൊരു അമ്മയുണ്ട്

ഒരു ഹുംങ്കാരത്തോടെ
ഏഴാകാശങ്ങളും ഒന്നിച്ചു തുറക്കുകയും
വര്‍ണ്ണോജ്ജ്വലമാകുകയും, സംഗീതം പൊഴിക്കുകയും
നിറങ്ങളുടെ നദിയില്‍ നിന്നും, കോടാനുകോടി
മാലാഖമാരൊന്നിച്ചുയരുകയും ചെയ്തു

അവര്‍ ആ മഴത്തുള്ളിയെ മണ്ണിലെത്തിക്കുകയും
നെഞ്ചോടേറ്റി ഭൂമിയവളേഴാമാകാശത്ത് നിന്ന്
കടംകൊണ്ട ഹുംങ്കാരത്താല്‍ പാലൂട്ടുകയും ചെയ്തു

അവളൊരു കടലായി,യെല്ലാമുള്‍ക്കൊള്ളുന്നവളായി
അമ്മയായിയങ്ങിനെയവളും ഭൂമിയായി,
തന്നിലണയാനെത്തും ദേവനെ കാത്ത് കിടന്നു

No comments:

Post a Comment