Thursday, August 12, 2010

ഞാനൊന്നു കണ്ടോട്ടെ

തനിയെ,

അച്ഛനുമമ്മയും
അടുത്തില്ലാതെ
കൂടെപ്പിറന്നവരെ കാണാതെ
കൂട്ടുകാരെ കാണാതെ
വിതുമ്പിയ ചുണ്ടുകളും
തുളുമ്പിയ കണ്ണുകളുമായി
ഞാനിരിക്കവേയെന്നെ
ചേര്‍ത്തു പിടിച്ചവളേ

മുലപ്പാല്‍ നനയ്ക്കാത്ത മാറിടത്താല്‍
എന്‍റെ കണ്ണുനീരിനെ ഒപ്പിയെടുത്തവളേ
രാവിലെനിയ്ക്കു കൂട്ടിനായൊരു
ഇലത്തുമ്പില്‍ പച്ചക്കുതിരകളെ തന്നവളേ
ത്രിസന്ധ്യയെ ആവാഹിച്ചെന്‍ നെറ്റിയിലൊരു
സ്നിഗ്ദ്ധ മുഗ്ദ്ധമുദ്ര നല്‍കിയവളേ
കൊടുമ്പനിച്ചൂടിനാല്‍ വിറയാര്‍ന്ന രാവില്‍
നിന്‍ ഇളംചൂടിനെ മരുന്നാക്കിയവളെ

കണ്ണുകളിലേയ്ക്ക് പൂനിലാവും
കരങ്ങളിലേയ്ക്ക് നറുമ്പാലും
രാവുകളിലേയ്ക്ക് സ്വപ്നങ്ങളും
പകലുകളിലേയ്ക്ക് മോഹങ്ങളും
മൊഴികളിലേയ്ക്ക് പൂന്തേനും
തളിരുകള്‍ക്കു നിറങ്ങളും
പകര്‍ന്ന് തന്നവളേ

ഒരു കണ്ണഴുകി മാറി
മൂക്കിന്‍ രൂപം മാറി
മുഖം കോടി വലിഞ്ഞു
മിണ്ടാനാവാതെ
ചിന്തിക്കാനാവാതെ
അറിയാനാവാതെ
കാണാനാവാതെ
കരയാനാവാതെ
തനിയേയാവളെ

ഞാനൊന്നു വന്നു
കണ്ടോട്ടെ.

No comments:

Post a Comment