പകല്‍ രാവിനെ ചുംബിച്ച നേരം
വരാനിരിക്കുന്ന നിലാവിനെ കാത്ത്, അവനോടൊത്തുള്ള മറക്കാനാവാത്ത നിമിഷങ്ങളെ കാത്ത് മേലാകെ ചന്ദന തൈലമിട്ടു കുളിച്ചു എല്ലാം മറന്ന് കണ്ണടച്ചു കിടക്കുന്ന കാട്ടരുവിയില്‍ ഒറ്റത്തുണിയാല്‍ മേലാകെ മൂടിയൊരു പെണ്ണ്.
"ആരാണിവള്‍"
"പുരുളിയൊന്നാകെ പൂത്തതോ" ഇവളെ കണ്ടാണോ സന്ധ്യാമേഘങ്ങള്‍ അസൂയയോടെ ഓടി മറഞ്ഞു കളഞ്ഞത്"
"ഉദിക്കൂ ചന്ദ്രാ ഉദിക്കൂ മാനത്ത് വേഗമുദിക്കുക ആരാണീ ദേവിയെന്ന് ഞാനൊന്നു കാണട്ടെ"
കാട്ടരുവിയുടെ അരമണി കിലുക്കിയവള്‍ തുള്ളിത്തുളുമ്പുന്നതു കണ്ട് ആ ആണൊരുത്തന്‍ ഒരല്‍പ്പം ഉച്ചത്തില്‍ പറഞ്ഞു പോയി
"ഞാനാ മുഖമൊന്നടുത്തു കണ്ടോട്ടെ
ആരാണെന്നാ നാവില്‍നിന്നറിഞ്ഞോട്ടേ"
പേടിച്ചില്ല അവള്‍ , അമ്പരന്നു നിന്നുമില്ല. മരത്തില്‍ തൂങ്ങിക്കിടന്ന വില്ലെടുത്തു അമ്പു തൊടുക്കാന്‍ അവള്‍ക്ക് വേണ്ടി വന്നത് ഒരു കുതിപ്പും ഒരു മലക്കവും മാത്രം.
"ആരാണ് നീ"
സര്‍പ്പത്തിന്‍റെ ചുടു നിശ്വാസം മുഖത്തടിക്കുന്നതുപോലെ തോന്നിയവന്. തീയുടെ വെക്കയുണ്ട് ആ മൊഴിയ്ക്ക്
"ഞാന്‍ ചന്തു പഴയ വീട്ടില്‍ ചന്തു, പഴശ്ശിയിലെ സിംഹത്തിന്‍റെ ഗര്‍ജ്ജനം കേള്‍ക്കുന്നവന്‍ . കോട്ടയം തമ്പുരാന്‍റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതു ഞാന്‍ ആണ്."
"ഞാന്‍ നീലി, കുറിച്യപ്പെണ്ണാണ്." അവള്‍ പറഞ്ഞതു കേട്ടവന്‍ അമ്പരന്നു. കുറിച്യപ്പെണ്ണിനെവിടെ നിന്നും കിട്ടിയീ ദേവീ രൂപം.
അതൊരു തുടക്കമായിരുന്നു
എല്ലാ ദിവസവും അവര്‍ തമ്മില്‍ കാണും . കാട്ടിലെ തന്ത്രങ്ങള്‍ അവള്‍ അവനു പറഞ്ഞു കൊടുക്കും . കടത്തനാടന്‍ അടവുകളും യുദ്ധതന്ത്രങ്ങളും പഴയവീട്ടില്‍ ചന്തുവും അവള്‍ക്ക് പറഞ്ഞു കൊടുത്തു.
തന്‍റെ മകളെ നേര്‍ക്കു നേരെ നിന്നു നോക്കാന്‍ കെല്‍പ്പുള്ള ആണൊരുവന്‍ ജനിച്ചിട്ടില്ലെന്നറിയാം നീലിയുടെ അമ്മയ്ക്ക്. എന്നാലും മുറതെറ്റാതുള്ള ഈ സന്ധ്യായാത്ര അവരില്‍ ഭീതിയുണര്‍ത്തി.
ഒരു നാള്‍ ത്രിസന്ധ്യയ്ക്ക് നീലി പടിയിറങ്ങിയപ്പോള്‍ ആ അമ്മ അവളോട് പറഞ്ഞു
"എനിയ്ക്ക് കാണണം ആ ആണ്‍പ്പിറന്നവനെ"
നീലി തല താഴ്തി നിന്നു പറഞ്ഞു
ഞാന്‍ വിളിക്കാം അവനെ ഈ കുടിയിലേയ്ക്ക്
പഴയ വീട്ടില്‍ ചന്തു വന്നു, അവളുടെ വിളി കേട്ട്. . പക്ഷേ കണ്ടത് അവളുടെ തിരുവായ്ക്കെതിര്‍ വാ മൊഴിയാത്ത കുറിച്യപടയെ. . ചന്തു പിന്നെ മറ്റൊന്നും കണ്ടില്ല ഒന്നുമാത്രം ലക്ഷ്യം വെച്ചു. അവന്‍ കുറിച്യപടയെ പഠിപ്പിച്ചു. അവനറിയാവുന്ന എല്ലാ തന്ത്രങ്ങളും യുദ്ധമുറകളും
ഓരോ കുറിച്യനേയും ഓരോ പടയാക്കി മാറ്റി,അവനും നീലിയും
എല്ലം ദൂരെ നിന്നു കണ്ട ആ അമ്മ സ്വയം ചോദിച്ചു
"ആര്‍ക്കു വേണ്ടിയാണീ പടയൊരുക്കം"?
മലദൈവങ്ങളെ സാക്ഷിയാക്കി കുറിച്യപട അവരുടെ മികവ് കാണിച്ചു ഒരു നാള്‍ നീലിയ്ക്കും പഴയവീട്ടില്‍ ചന്തുവിനും മുന്‍പാകെ.
ഒന്നിനൊന്നു മെച്ചം
മല ദൈവങ്ങള്‍ മാളുവിനു കനിഞ്ഞു നല്‍കിയ പൊന്‍മുത്തായ തലക്കല്‍ ചന്തു തന്നെ മികവില്‍ കേമന്‍ . എല്ലാവരും സമ്മതിച്ചു അക്കാര്യം.
എല്ലാം കഴിഞ്ഞു പഴയവീട്ടില്‍ ചന്തു അവരോടായി പറഞ്ഞു.
"ഈ നാട്, നമ്മില്‍ നിന്നും പറിച്ചെടുക്കാന്‍
ഈ മണ്ണ് ചോരയില്‍ കുതിര്‍ക്കാന്‍
എന്‍റേയും നിന്‍റേയും പെണ്ണിന്‍റെ മാനം കവരാന്‍
നിന്നേയും എന്നേയും അടിമകളാക്കാന്‍
വരുന്നുണ്ട് ഒരു കൂട്ടം.
അവര്‍ക്കെതിരെ ഗര്‍ജ്ജിക്കാന്‍ ഒരു സിംഹവും. വയനാട്ടില്‍ എടച്ചേന കുടുംബം ഒന്നാകെ അവന്‍റെ കൂടെയുണ്ട്
ഈ കാട് കാടായിരിക്കാന്‍
ഈ മണ്ണ് മണ്ണായിരിക്കാന്‍
ഇവിടെ അടിമകള്‍ ഇല്ലാതിരിക്കാന്‍
ഈ മലയായ മലയൊക്കെ മലയായിരിക്കാന്‍
ഈ വെള്ളം നമ്മുടേതായിരിക്കാന്‍
ഈ ത്രിസന്ധ്യ എന്‍റേതും നിന്‍റേതും മാത്രമായിരിക്കാന്‍
നിന്‍റേയും എന്‍റേയും പെണ്ണിന്‍റെ സിന്ദൂരം നമ്മുടെ വിയര്‍പ്പില്‍ മാത്രമലിഞ്ഞു ചേരാന്‍
നിങ്ങളും ഞാനും മനുഷ്യരായിരിക്കാന്‍
ആ സിംഹത്തിനു പിന്നില്‍ നിങ്ങളുണ്ടാകണം
ഈ കാറ്റിനോടു ചോദിക്കൂ
വന്‍മരങ്ങളെ എങ്ങിനെ വീഴ്തണമെന്ന്
ഈ കുളിരരുവിയോട് ചോദിക്കൂ
വന്‍പാറകളെ ചെറു മണല്‍ തരികളാക്കുന്നതെങ്ങിനെയെന്ന്
ഈ കാറ്റും
ഈ മണ്ണും
ഈ വെള്ളവും
നമ്മള്‍ കൈവിടില്ല
നമ്മളേയും"
കോട്ടയം തമ്പുരാന്‍റെ രണ്ടു കൈകളായി പിന്നെ എടച്ചേന കുങ്കനും തലയ്ക്കല്‍ ചന്തുവും . നെറ്റിയിലെ കുങ്കുമമായി നീലി. എടച്ചേന കോമപ്പനും, എടച്ചേന ഒതേനനും എടച്ചേന അമ്മുവും തമ്പുരാന്‍റെ അലങ്കാരങ്ങളായി. കൈതേരി അമ്പു തമ്പുരാന്റെ ചെവിയും കണ്ണുമായി. കോട്ടയം തമ്പുരാന്‍റെ രോഗിണിയായ ആദ്യ ഭാര്യ അവിനാട്ട് കുഞ്ഞാണിക്ക് പകരമായി കൈതേരി അമ്പുവിന്‍റെ ഉടപ്പിറന്നോള്‍ കൈതേരി മാക്കത്തേയും കൊണ്ടു വന്നു പഴയ വീട്ടില്‍ ചന്തു.
ഒരു നാള്‍ നീലിയോടവന്‍ ചോദിച്ചു.
അമ്മയെവിടെ പെണ്ണേ
അമ്മയെ കാണാനല്ലെ പൂതി പൂണ്ട്
ഞാനോടോടി വന്നത്
അവള്‍ ചെന്നു വിളിച്ചപ്പോള്‍ ആ അമ്മ വന്നു
ലക്ഷ്മീദേവി മുന്നില്‍ പ്രത്യക്ഷപ്പെട്ടതു പോലെ. അവന്‍ ആദരവോടെ എഴുന്നേറ്റു
"രാജ രക്തം തന്നെ "
അവന്‍ സ്വയം പറഞ്ഞു
"ആരാണമ്മേ നിങ്ങള്‍"
അവരാദ്യം കല്ലുപോലെ നിന്നു
പിന്നെ പറഞ്ഞു തുടങ്ങി
ഒരു കൊടു ചതിയുടെ കഥ. കെട്ടിലമ്മയായി വാണിരുന്ന തന്നേയും പൊക്കിള്‍കൊടി പോകാത്ത പൊടിക്കുഞ്ഞിനേയും ഉപേക്ഷിച്ച കടത്തനാട്ടെ തമ്പുരാന്‍റെ കഥ.
അര്‍ദ്ധരാത്രിയില്‍ ഉപേക്ഷിക്കപ്പെട്ട അവര്‍ ചെന്നു പെട്ടതോ കൊടുംകാട്ടില്‍ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കുറിച്യരുടെ ഇടയില്‍. തലയ്ക്കല്‍ ചന്തുവിന്‍റെ അമ്മ മാളുവിന്‍റെ കൈയ്യിലെത്തിയ അവര്‍ എന്നും സുരക്ഷിതയായിരുന്നു.
"എന്തിനു കടത്തനാട്ടെ തമ്പുരാന്‍ ഈ കൊടുംചതി ചെയ്തു.?"
"ചതിച്ചതാണ്, പഴശ്ശിയിലെ രാജ കുടുംബത്തിലെ കെട്ടിലമ്മയ്ക്ക് കടത്തനാട്ടെ തമ്പുരാനു നീലിയുണ്ടായപ്പോള്‍ ചതിച്ചതാണ് നിന്‍റെ വീരസിംഹം വീര കേരളവര്‍മ്മ പഴശ്ശിരാജാ"
പിന്നെയവര്‍ കേരളവര്‍മ്മയുടെ ചതിയുടെ കഥ പറഞ്ഞു കൊടുത്തു ചന്തുവിന്.
പഴയ വീട്ടില്‍ ചന്തു തളര്‍ന്നിരുന്നു പോയി
തന്‍റെ ചരിത്രമറിഞ്ഞ നീലിയും ചോര വാര്‍ന്ന മുഖവും മനസ്സുമായി തളര്‍ന്നിരുന്നു
ക്ഷീണം മാറി എഴുന്നേറ്റ പഴയ വീട്ടില്‍ ചന്തു നീലിയോട് ചോദിച്ചു.
"പോരുന്നോ കൂടെ
നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കാം
പഴയ ചതിക്ക് പ്രതികാരം"
നീലി പറഞ്ഞു
വേണ്ട അതു വേണ്ട ഞാനില്ല ,
ചതിയനാണെങ്കിലും പകയെന്‍റെ ഉള്ളിലുണ്ടെങ്കിലും
പാളയത്തില്‍ പട വേണ്ട
എനിയ്ക്ക് കെട്ടിലമ്മയാവണ്ട,
കാട്ടുപെണ്ണായി മാത്രം തുടരണമെനിക്ക്"
ദൃഢമായ കാല്‍ വെയ്പ്പോടെ ഇറങ്ങി നടന്ന പഴയ വീട്ടില്‍ ചന്തു ഇടയ്ക്കൊന്നു തിരിഞ്ഞു നിന്നിട്ട് തന്നെ തന്നെ നോക്കി നില്‍ക്കുന്ന നീലിയോട് പറഞ്ഞു
"ഞാന്‍ ചതിക്കും നീലി, ഞാന്‍ ലക്ഷ്യമില്ലാത്തവനായി പോയി. ഞാന്‍ അര്‍ത്ഥമില്ലാത്തവനായി പോയി നീലി. ഞാന്‍ ഞാനല്ലാതായി പോയി നീലി"
"ഞാന്‍ ചതിക്കും നീലി ഏറിയാല്‍ ഇനി പതിനൊന്നടി കൂടെ ഞാന്‍ നിന്‍റെ അമ്പിന്‍ മുനയ്ക്ക് മുന്നിലുണ്ടാകും പിന്നെ നിന്‍റെ അമ്പിനെന്നെ മുറിവേല്‍പ്പിക്കാന്‍ പറ്റിയേക്കും പക്ഷേ കൊല്ലാന്‍ കഴിയുകയില്ല "
"അടി പന്ത്രണ്ട് വെയ്ക്കുന്നതിനു മുന്‍പ് നിനക്കെന്നെ കൊല്ലാം"
ഇല്ലെങ്കില്‍ എന്നും നീയാര്‍ക്ക് വേണ്ടി പൊരുതാനുറച്ചോ ആ വീരസിംഹത്തിന്‍റെ എതിര്‍ചേരിയില്‍ ഞാനുണ്ടാകും , നിനക്കേറ്റ ചതിയ്ക്ക് പകരം ചോദിക്കാന്‍"
അവന്‍ തിരിഞ്ഞു നടന്നു
അവള്‍ വില്ലു കുലച്ചു അമ്പ് തൊടുത്തു. എന്നിട്ട് കാത്തു നിന്നു പന്ത്രണ്ടാമത്തെ അടി വെച്ചപ്പോള്‍ അവന്‍റെ തലയ്ക്കു ചുറ്റും കൂടെ ഒന്നിനു പുറകെ ഒന്നൊന്നായി ഏഴമ്പുകള്‍ പാഞ്ഞുപോയി ബഹുദൂരം മുന്നിലുള്ള ഇരുപൂളില്‍ തറഞ്ഞു കയറി.
അവളുടെ ലക്ഷ്യം പിഴച്ചിട്ടില്ലെന്നും അവളുടെ അമ്പിന്‍റെ തീണ്ടാപാടകലെയെത്താന്‍ താന്‍ ഇനിയും ബഹുദൂരമെത്തണമെന്നും മനസ്സിലാക്കി പഴയവീട്ടില്‍ ചന്തു നടപ്പിനു വേഗം കൂട്ടി.
നീലി അരുവിയ്ക്കരികിലെത്തി
ആ കാട്ടരുവി തളര്‍ന്നു കിടന്നുറങ്ങുന്നു
നിലാവ് എവിടെ?,
എവിടെയോ മറഞ്ഞിരിക്കുന്നു, കള്ളന്‍.
അവള്‍ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചുമാറ്റി,
ആഭരണങ്ങളും
എന്‍റെ കാട്
എന്‍റെ മണ്ണ്
എന്‍റെ വെള്ളം
എന്നു പറഞ്ഞിട്ട് അവള്‍ ആ മണ്ണെടുത്തു ശരീരമാസകലം പൂശി. ശിരസ്സിലെ ഒരു ഞരമ്പെടുത്തു വില്ലില്‍ ഞാണാക്കിയവള്‍ അമ്പു തൊടുത്തു
തന്‍റെ കാടിനും
തന്‍റെ മണ്ണിനും
തന്‍റെ വെള്ളത്തിനും
വിലപറയാന്‍ വരുന്നവരുടെ ശ്വാസത്തിന്റെ ഒച്ച കേട്ട് അമ്പയ്ക്കാനായി അവള്‍ ചെവിയോര്‍ത്തിരുന്നു
No comments:
Post a Comment