Monday, July 26, 2010

ഒരു വായനാദിനം

ഇന്ന് വായനാദിനം ആയിരുന്നു ഓര്‍ത്തത് സുഹൃത്തായ വക്കീല്‍ വിനോദ്ജിയുടെ എസ് എം എസ് കണ്ടിട്ടാണ്

ആരാണ് വായിക്കാന്‍ പഠിപ്പിച്ചത്.ജനിച്ചത് യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ആണെങ്കിലും എഴുതി പഠിച്ചത് ഹരിശ്രീ തന്നെയാണ്. എഴുതിച്ചത് ഒരു അമ്മാവനും. പിന്നീട് കോമളം റ്റീച്ചര്‍ എന്നൊരു അയല്‍ക്കാരിയുടെ വീട്ടില്‍ ബാക്കി പഠിത്തം.
എഴുതിച്ച ആള്‍ തന്നെ ആയിരിക്കണം വായിക്കാനും പഠിപ്പിച്ചത്. എന്നാലും നോവലുകള്‍ പല വായനശാലകളില്‍ നിന്നുമെടുത്ത് വായിച്ചിരുന്ന അമ്മയും പത്രം മുതല്‍ എന്തും വായിച്ചിരുന്ന അമ്മൂമ്മയും എന്നെ സ്വാധീനിച്ചപ്പോള്‍ "സീരിയസ്" വായനയിലേയ്ക്ക് നയിച്ചത് അമ്മാവന്‍മാരായിരുന്നു.
ഇതിനിടെ ബോര്‍ഡിംഗ് ജീവിതം. അവിടെ എനിഡ് ബ്ലയ്റ്റനില്‍ തുടങ്ങി അലിസ്റ്റര്‍ മക്ലൈന്‍ വരെ. പക്ഷേ ആ വായനയൊക്കെ നിര്‍ബന്ധിത വായന ആയിരുന്നു. കാരണം, വായിച്ചില്ലെങ്കില്‍ വായിക്കാനറിയാത്തവനായി ചിത്രീകരിക്കപ്പെടുന്ന ഒരു അന്തരീക്ഷം ആയിരുന്നു അത്.

ജെഫേര്‍സണ്‍ മരക്കാര്‍ എന്നൊരു പണക്കാരന്‍ പയ്യന്‍ കൂടെ പഠിച്ചിരുന്നു. ജെഫ്രിയുടെ അച്ഛന്‍ അബ്ദുള്ള മരക്കാര്‍ ആണ് ആ ലൈബ്രറി ഉണ്ടാക്കി കൊടുത്തത്. അത് കാരണം എല്ലാത്തരം പുസ്തകങ്ങളും അവിടെ വന്നു ചേര്‍ന്നു. ദൈവം സഹായിച്ച് കന്യാസ്ത്രീകള്‍ക്ക് വായനാശീലം ഇല്ലാത്തത്കൊണ്ട് അവിടെയുള്ള പുസ്തകങ്ങള്‍ എല്ലാം കുട്ടികള്‍ക്കുള്ളതാണെന്ന് അവര്‍ കരുതി.
ചില വാക്കുകളുടെ അര്‍ത്ഥം അറിയാതെ കുഴങ്ങി.
അറിയാവുന്നവര്‍ അടക്കം പറഞ്ഞു ചിരിച്ചു.

ചില മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് അര്‍ത്ഥം പറഞ്ഞു കൊടുത്ത ചില വില്ലത്തി റ്റീച്ചര്‍മാരുമുണ്ടായിരുന്നു. ചില പുസ്തകങ്ങള്‍ അവര്‍ വലിയ കുട്ടികള്‍ക്ക് നല്‍കാനായി മാറ്റി വെച്ചു.

എന്നാലും മറക്കാനാവാത്ത ഒരു വായനാകാലഘട്ടം ഉണ്ട്.ബോര്‍ഡിംഗ് ജീവിതത്തില്‍ നിന്നും ഒരു പറിച്ചു നടല്‍. നേരെ ഒറ്റപ്പാലത്തേയ്ക്ക്. എന്‍ എസ് എസ് കെ പി റ്റി എന്ന സ്കൂളിലേയ്ക്ക് . രസകരമായ ഒരു കാലം. അവിടെ താമസം അമ്മാവന്‍റെ സ്റ്റുഡന്‍റിന്‍റെ വീട്ടില്‍.അവരുടെ അച്ഛന്‍ അവിടെ സബ് ജഡ്ജ് ആണ്. ചെല്ലുന്നത് ഒരു ദിവസം വൈകുന്നേരം. അവിടെ എന്‍റെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ നിന്നും ഒരാളെ കൂടെ വിട്ടിരുന്നു. പക്ഷേ ജഡ്ജി സമ്മതിച്ചില്ല. അദ്ദേഹം അയാളെ തിരിച്ചു വിട്ടു.
എനിക്ക് വേവലാതി ആയി. രാത്രിയില്‍ ഒറ്റയ്ക്കു കിടക്കണമല്ലോ. ജഡ്ജിയെ കൂടാതെ ആ വീട്ടില്‍ അദ്ദേഹത്തിന്‍റെ ഭാര്യ മാത്രമേയുള്ളൂ. അവരുടെ കൂട്ടത്തില്‍ എന്നെ ഏതായാലും കിടത്തുകയില്ലല്ലോ. എന്താ ചെയ്യുക.

സന്ധ്യ ആകാറായപ്പോള്‍ ഒരു കാറില്‍ അദ്ദേഹത്തിന്‍റെ മൂത്ത മകള്‍ അവരുടെ കൊച്ചുകുട്ടി എന്നിവരെത്തി.
ഇവരുടെ മുറിയിലെങ്കിലും എന്നെ കിടത്തുമോ. ആ സ്ത്രീ ആണെങ്കില്‍ ഗര്‍ഭിണിയും.ഒരു എട്ട് മണിയൊക്കെ ആയപ്പോള്‍ ഞാന്‍ ആ കൊച്ചു കുട്ടിയുമായ് ചങ്ങാത്തത്തില്‍ ആയി.
അപ്പോഴേയ്ക്കും ഭക്ഷണം. ഞാന്‍ അല്‍പസ്വല്‍പ്പമൊക്കെ എടുത്തു കഴിച്ചു. ആരുമൊന്നും മിണ്ടുന്നില്ല .
ഭക്ഷണം തീരാറായപ്പോള്‍ ജഡ്ജി എന്നോട് സംസാരിക്കാന്‍ തുടങ്ങി.
"മതിയായൊ ഭക്ഷണം, കള്ളം പറയരുത്"
ഞാന്‍ ഒന്നും മിണ്ടിയില്ല"
ഒരല്‍പ്പം കൂടെ ചോറെടുക്കട്ടെ, വേണ്ടങ്കിലെ പറയാവൂ
"നല്ല വിശപ്പ്. ഞാന്‍ മൌനം
പിന്നെ നല്ല ഉഗ്രന്‍ ഭക്ഷണം എല്ലാം അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്താല്‍ എന്ന പോലെ കഴിച്ചു.

ഭക്ഷണം കഴിഞ്ഞു ഞാന്‍ വീണ്ടും വരാന്തയില്‍ എത്തി. പുറത്തെ ഇരുട്ട് കണ്ട് ആകെ ഭയം തോന്നുന്നു, എങ്ങിനെ ഒറ്റയ്ക്കൊരു മുറിയില്‍? ഓര്‍ത്തപ്പോള്‍ പേടി കൂടി.

ഒന്‍പത് മണി ആയപ്പോള്‍ അദ്ദേഹമെന്നെ വിളിച്ചു.
"കിടക്കണ്ടേ"
ഞാന്‍ മൂളി"
എത്ര മണിയ്ക്കുറങ്ങും"
രാവ് പകല്‍ ആകുന്ന വീടാണ് എന്‍റേത്. കാരംസ് കളി മുതല്‍ ഉഗ്രന്‍ രാഷ്ട്രീയ ചര്‍ച്ച ചിലപ്പോള്‍ സുഭ്ഹി വാങ്ക് വരെ നീളും. ബോര്‍ഡിംഗിലെത്തിയപ്പോള്‍ അത് പ്രയോജനം ചെയ്തിരുന്നു. രാത്രിയിലായിരുന്നു "ഡിസ്ട്രക്റ്റീവ് ട്രിപ്സ് എറൌന്‍ഡ് ദെ സ്കൂള്‍".

ഞാന്‍ ജഡ്ജിയോട് സത്യം പറഞ്ഞു
നേരത്തെ കിടന്ന് ശീലമില്ല, ഉറങ്ങുന്ന സമയം കേട്ട് അദ്ദേഹം ചിരിച്ചു."അത്രയും നേരമൊന്നും ഉറങ്ങതിരിക്കണ്ടാ. നേരത്തെ ഉറങ്ങാന്‍ ഒരു വഴി കാണിച്ചു തരാം"
എന്നെ അദ്ദേഹത്തിന്‍റെ മുറിയില്‍ കൊണ്ടുപോയി.നിറയെ ഷെല്‍ഫുകള്‍ അതില്‍ നിറയെ പുസ്തകങ്ങള്‍ ഒരു ഷെല്‍ഫ് കാണിച്ചിട്ട് അതില്‍ നിന്നും എന്തെങ്കിലും എടുത്തു വായിക്കാന്‍ പറഞ്ഞതിനു ശേഷം അദ്ദേഹം നേരെ മറ്റൊരു കോണിലേയ്ക്ക് പോയി.
"ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്"ഇതെന്തു കുന്തം
പുസ്തകം ചെറുതായിരുന്നതിനാല്‍ ഇതു തന്നെയാകാം എന്നായി.
ആനമക്കാരിന്‍റെ ആന കുയ്യാന ആണന്നു പിള്ളാര് വിളിച്ചു പറയുന്നതു വരെ ഞാനും അവരുടെ കൂടെയുണ്ടായിരുന്നു. ആ കുരുത്ത കെട്ട പിള്ളാരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നു. കുഞ്ഞു പാത്തുമ്മയുടെയും നിസാര്‍ അഹമ്മദിന്‍റേയും കൂടെ ഞാനുണ്ടായിരുന്നല്ലൊ.

വെളിച്ചത്തിനെന്ത് വെളിച്ചം എന്നു പറയുമ്പോള്‍ ഞാന്‍ ആ മുറിയുടെ മൂലയില്‍ ഉണ്ട്.

എപ്പോഴാണ് ജഡ്ജി ഉറങ്ങിയത് . ഞാന്‍ അറിഞ്ഞില്ല. കസേരയിലെ തന്നെ ഇരുന്നാണ് ഉറക്കം. എനിക്ക് വിളിക്കാന്‍ ഭയം തോന്നി. കാരണം എന്നെ കൊണ്ടുപോയി ഒറ്റയ്ക്കൊരു മുറിയില്‍ കിടത്തിയാലോ.
എപ്പോഴോ ഞാനും കസേരയില്‍ ഇരുന്നുറങ്ങി.
അദേഹമെന്നെ വന്നു തട്ടി വിളിച്ചു. എന്നിട്ട് ഷെല്‍ഫുകള്‍ക്കപ്പുറം ഒരു കട്ടില്‍ കാണിച്ചു തന്നു. ജനലിനടുത്ത്.
മറ്റൊരു കട്ടിലില്‍ അദ്ദേഹവും കിടന്നു.

കുഞ്ഞുപാത്തുമ്മയും നസീര്‍ അഹമ്മദും ഞാന്‍ അവരോട് മിണ്ടാതെ പറയാതെ പോയതിനു എന്നോട് പിണങ്ങി. പക്ഷേ അവരുടെ കൂട്ടത്തില്‍ എന്നെയും കൂട്ടി. കാളികൂളി പിള്ളാരുടെ കൂടെ കളിച്ചു നടക്കാന്‍ വിടാതെ ഒരുപാട് കഥകള്‍ പറഞ്ഞു തന്നു.

"ഉറങ്ങിയപ്പോള്‍ താമസിച്ചുവല്ലെ"
ഞാന്‍ കണ്ണ് തുറന്നു.
"കുഞ്ഞു പാത്തുമ്മ"
"ആരാ അത്"
"ദാ വായ കഴുകിക്കോളൂ, എന്നിട്ട് താഴെ വരൂ"
ഞാന്‍ കിടന്നുകൊണ്ട് തന്നെ ജഡ്ജിയുടെ മകളുടെ മുഖത്ത് നോക്കി ചിരിച്ചു.
അവര്‍ തന്നെ എന്നെ എഴുന്നേല്‍പ്പിച്ച് കയ്യില്‍ ഇരുന്ന സ്റ്റീല്‍ പാത്രം എന്‍റെ നേരെ നീട്ടി ഞാന്‍ വെള്ളം വായിലെടുത്ത് "കൊപ്ലിച്ച്" ജനലിലൂടെ നീട്ടി തുപ്പി.

അങ്ങകലെ അനങ്ങമലയാകെ എഴുനിറങ്ങളണിഞ്ഞ് സുര സുന്ദരിയായി.
ഗര്‍ഭാലസ്യം കാരണം അവര്‍ പതുക്കെ കട്ടിലില്‍ മുട്ടുകുത്തി എന്‍റെയടുത്തു വന്നു"എന്താടോ നോക്കി നില്‍ക്കുന്നത്"

ഞാനൊന്നും മിണ്ടിയില്ല
അവരും ജനലിനടുത്തേയ്ക്ക് വന്നു.
ഞാന്‍ കൃത്യസമയത്ത് തന്നെ തിരിഞ്ഞു നോക്കി
ഒരു കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വെളിച്ചം അനങ്ങമലയുടെ ഏഴുവര്‍ണ്ണങ്ങളും അവരുടെ മുഖത്ത് വാരി വിതറുന്നത് ഞാന്‍ കണ്ടു.

( ഇത് ഞാന്‍ എഴുതിയതു സംഗീതസല്ലാപം ഫോറത്തിലേയ്ക്ക് വേണ്ടി ദിവസം : Sat Jun 20, 2009 1:06 am )

No comments:

Post a Comment