Friday, July 30, 2010

മഴയ്ക്കൊരു ചൂടുണ്ട്.

ഞാന്‍ വിചാരിച്ചപോലെയൊന്നുമല്ല ഈ മഴയുടെ കാര്യം.

മഴയ്ക്കൊരു ചൂടുണ്ട്.

മഴക്കാലമായാല്‍ നല്ല രസമാണ്. വീട്ടില്‍ ഞങ്ങള്‍ അരപ്രേസ് എന്ന് വിളിക്കുന്ന ഒരു സ്ഥലമുണ്ട് (അരപ്ലേസ് ആയിരിക്കാമത് ) തൂണുകള്‍ക്കിടയില്‍ തൂണുകളെ ബന്ധിപ്പിച്ച് നാലടിയോളം പൊക്കത്തില്‍ സിമന്‍റ് കെട്ട്. വരാന്ത്യയ്ക്ക് ചുറ്റുമുണ്ടിത്. വീടോളം നീളമുണ്ട് വരാന്തയ്ക്ക്.

ഇതിനു മുകളില്‍ മടിപിടിച്ചിരുന്ന് മഴ കാണാന്‍ നല്ല രസമാണ്. രണ്ട് വിധത്തിലാണ് മഴ താഴെയെത്തുന്നത്. ഒന്ന് പാത്തിയില്‍ കൂടി. ഇതിനു വണ്ണവും ശക്തിയും ഏറും. പിന്നെ ഓടില്‍ കൂടി ഒലിച്ച്. ഇത് കിറു കൃത്യമായ അകലത്തില്‍ ഭംഗിയായി മണ്ണില്‍ വീഴും. ശ്രദ്ധിച്ചാല്‍ അടുക്കളയില്‍ പപ്പടം ചുടുന്ന എണ്ണ തിളയ്ക്കുന്നതുപോലെ മഴ തുള്ളുന്നത് കാണാം. എനിക്കത് വലിയ ഇഷ്ടമാണ്. പക്ഷേ മഴയ്ക്ക് ശക്തി കൂടുമ്പോള്‍ തുള്ളലൊന്നുമുണ്ടാവില്ല.

മഴയൊന്നു "ആറിക്കഴിഞ്ഞാല്‍" ഞാന്‍ പറമ്പിലേയ്ക്കിറങ്ങും. ആദ്യ പരിപാടി വെള്ളം വീണുണ്ടായ കുഴികള്‍ തപ്പുക എന്നുള്ളതാണ്. ഇതില്‍ നല്ല ഭംഗിയുള്ള കല്ലുകള്‍ കിട്ടും.

അന്നത്തെ മഴക്കാലത്തുള്ള പകലിനൊക്കെ സന്ധ്യയുടെ ചാരനിറമാണ്.

മഴക്കാലത്തെ മറ്റൊരു രസം പക്ഷികള്‍ക്കൊന്നും നമ്മളെ ഒരു വിലയുമില്ലെന്നുള്ളതാണ്. അടുത്തു ചെന്നാലും ഒരു മൈന്‍ഡുമില്ല. ഒരു പാട് ശൂ ശൂ എന്നൊക്കെ വെച്ചാല്‍ വേണേ പോയേക്കാമെന്ന മട്ടില്‍ ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേയ്ക്ക്.

അങ്ങിനെ മഴയൊക്കെ രസിച്ചു നടക്കുന്ന കാലത്ത് വിദ്യാഭ്യാസം നേരെ ഒരു ബോര്‍ഡിംഗിലെത്തി

കൊടും മഴയത്താണ് ബോര്‍ഡിംഗിലെത്തുന്നത്. വിശാലമായ പറമ്പ്. എന്നാലും മഴയടുത്ത് കാണാന്‍ വലിയ സൌകര്യമൊന്നുമില്ല. ബോര്‍ഡിംഗ് ഞാന്‍ വിചാരിച്ചതു പോലെയൊന്നുമല്ല. ആദ്യ പ്രശ്നം ഭാഷ തന്നെ. എല്ലാവരും സായിപ്പിന്‍റെ മക്കളാണ്. ഞാനും ഒരു തമ്പാനും പിന്നെ ഒരു തോമസ് പി വി അങ്ങിനെ കുറച്ചു പേരെ നാട്ടുകാരുടെ വകയായുള്ളൂ. എന്നു വെച്ചാല്‍ ബാക്കിയെല്ലാവരും ഇംഗ്ളീഷ് പറഞ്ഞു തുള്ളും. മലയാളത്തില്‍ തുള്ളാനറിയാവുന്നവര്‍ ഞങ്ങള്‍ കുറച്ചു പേര് മാത്രം.

ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും മറ്റും കുറച്ചു പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്കെല്ലാര്‍ക്കും കൂടെ ഒരു പേരെ ഉള്ളൂ. ചേച്ചി. ഇവരും നമ്മുടെ നാട്ടിലുണ്ടായതാണ്. മലയാളമേ അറിയൂ.

പിന്നെ ചില കന്യാസ്ത്രീകളും നമ്മുടെ നാട്ടുകാരായി ഉണ്ടായിരുന്നു. നല്ല ഭാഷാ സ്നേഹമുള്ളവര്‍. ഇംഗ്ളീഷ് പോലും അവര്‍ മലയാളത്തില്‍ ആയിരുന്നു പറഞ്ഞിരുന്നത്.

(പേരന്‍റ്സ് മീറ്റ് നടക്കുന്നതിനിടയില്‍ ഒരു കന്യാസ്ത്രീ എന്നോട് "വെയര്‍ ഈസ് വേണു എന്നു ചോദിച്ചു" ഞാന്‍ വേണുവിനെ അവരുടെ അടുത്തു പറഞ്ഞു വിട്ടു. ആദ്യം അവര്‍ ഒന്നമ്പരന്നെങ്കിലും അവര്‍ എന്നെ വഴക്ക് പറഞ്ഞില്ല. മലയാളം മീഡിയത്തില്‍ നിന്നാണോ വന്നതെന്നായി ചോദ്യം . അല്ല എന്ന് കേട്ടപ്പോള്‍ അവര്‍ അടുത്തിരുന്ന കന്യാസ്ത്രീയോട് പറഞ്ഞു

"ശ്ശോ എന്‍റെ മാതാവേ കുട്ടികളെ വഴി തെറ്റിക്കുന്നത് കണ്ടില്ലെ എന്‍റെ ഫ്രാന്‍സീനാമ്മെ, മോനേ ഇതു കണ്ടോ v e n u e മനസ്സിലായോ വേണു എന്നു വെച്ചാല്‍ മീറ്റിംഗ് നടക്കുന്ന സ്ഥലം. തെറ്റ് പറഞ്ഞു പഠിക്കല്ലെ മോനെ"

നമ്മുടെ മഞ്ചിലെ വിഷ്ണു അഖിലയോട് പറഞ്ഞതു പോലെ

"എനിക്കൊരു തേങ്ങയും മനസ്സിലായില്യാ" )



നാട്ടിലെ സ്ക്കൂളില്‍ നിന്നും പഠിച്ച ഒരു കാര്യം അവിടെയെന്നെ ബഹുമാന്യനാക്കി. ഒരു പ്രതിഫലവും വാങ്ങാതെ തന്നെ ഞാന്‍ മലയാളത്തിലെ ഒട്ടു മിക്ക പുളിയും എരിവുമുള്ള വാക്കുകള്‍ പലരേയും പഠിപ്പിച്ചു. ആരേയും എങ്ങിനെ മോനെ മോളെ എന്നൊക്കെ വിളിക്കാമെന്ന് സായിപ്പിന്‍ കുഞ്ഞുങ്ങള്‍ പെട്ടന്ന് പഠിച്ചു.

ചെന്ന ദിവസം ഒരു പ്രശ്നം . നാട്ടില്‍ രാത്രിയായാല്‍ ചെലരെയൊക്കെ ബഹുമാനിക്കുമായിരുന്നു. പ്രായാധിക്യം കൊണ്ടാണേലും മരിച്ചിട്ടും പലരും കണ്ടു എന്നവകാശപ്പെട്ടിരുന്ന ഏലിയാമ്മ, തൂങ്ങിച്ചത്ത നാരായണന്‍, അടുത്തൊരമ്പലത്തില്‍ ഒരു ബോര്‍ഡിലൂടെ മാത്രമെനിക്ക് പരിചയമുള്ള അറുകൊല പാച്ചന്‍ മറിയക്കുട്ടി കൊലക്കേസിലെ സുന്ദരിയായ മറിയക്കുട്ടി ( അടുത്ത വീട്ടിലെ തമസക്കാരിയായിരുന്നേലും സത്യത്തില്‍ അവര്‍ മരിച്ചതിനു ശേഷമാണ് എന്നെ പരിചയപ്പെട്ടത് , അതും രാത്രിയില്‍ വേലിക്കരികില്‍ മുടിയാട്ടി നില്‍ക്കുകയും പകല്‍ അവിടെ ഒരു വാഴയുടെ രൂപത്തില്‍ നില്‍ക്കുകയും ചെയ്യാന്‍ തുടങ്ങിയതിനു ശേഷം മാത്രം - പകല്‍ ഞാന്‍ ആ വാഴയോട്പതുക്കെ പറയും രാത്രി വാഴയായിട്ടു തന്നെ നിന്നോളാന്‍ പ്രേതമല്ലെ കേള്‍ക്കത്തില്ല ), പിന്നെ കുറച്ച് യക്ഷികള്‍ , ഒന്ന് രണ്ട് ഗന്ധര്‍വ്വന്‍മാര്‍ അങ്ങിനെ ചിലരെ. അമ്മൂമ്മയുടെ വീട്ടില്‍ ഇവരെയാരെയും പേടിയില്ല. കാരണം അവിടെയെങ്ങും പ്രേതത്തെ കണ്ടിട്ടില്ലയെന്ന് കൂടെ പഠിച്ചിരുന്ന ശശാങ്കന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ അടുത്തുള്ള ഒരു കുഞ്ഞ് അമ്പലത്തിലൊരു ദേവിയുണ്ട്. അവര്‍ക്ക് ദേഷ്യമുള്ള ദിവസം ചിലരെയൊക്കെ പേടിപ്പിച്ചിട്ടുണ്ട്. പക്ഷേ പേരുപോലുമില്ലാത്ത ആ പാവം ദേവി പുറത്തൊന്നും കറങ്ങി നടക്കാറുമില്ല.

ബോര്‍ഡിംഗിലെ സ്ഥിതി എങ്ങിനെയാണാവോ. നാട്ടിലെ പ്രേതങ്ങള്‍ ഇവിടെ വരാന്‍ സാധ്യതയില്ല. ഇവിടെയുള്ളവരെയൊക്കെ പരിചയമായി വരുന്നതിനുള്ളില്‍ അവര്‍ വല്ല അതിക്രമവും ചെയ്താലൊ. ജനലിന്‍റെ അടുത്തെങ്ങിനെ കിടക്കും.

ഭാഗ്യത്തിന് ബോര്‍ഡിംഗിന്‍റെ ചാര്‍ജ്ജുള്ള ഫ്രാന്‍സീനാമ്മ "എവിടെ കിടക്കാനാണ് ഇഷ്ടം" എന്ന് ചോദിച്ചു. ഞാന്‍ ഉള്ള കാര്യം പറഞ്ഞു

പ്രേതം പെട്ടന്ന് വരാത്ത സ്ഥലം

സിസ്റ്റര്‍ എന്നെ നേരെ കൊണ്ടുപോയി ഒരു തൂണിന്‍റെ മറവിലുള്ള ബെഡ്ഡ് കാണിച്ചു തന്നു. ഒരു ജനലും കാണില്ല. നേരെ മുമ്പില്‍ ഒരു ചെറിയ ഫോട്ടോ. അതിനു മുകളില്‍ ഒരു മഞ്ഞ സീറോ വോള്‍ട്ട് ബള്‍ബ് കത്തുന്നു. രണ്ട് കുട്ടികള്‍ ഒരാണും ഒരു പെണ്ണും പാലം കടക്കുന്നു അവരുടെ പിന്നിലായി ചിറക് വിരിച്ചൊരു മാലാഖ.

"അതാരാണെന്ന് അറിയാമോ"

ഞാന്‍ മിണ്ടിയില്ല

അതാണ് ഗാര്‍ഡിയന്‍ ഏഞ്ചല്‍ എല്ലാ കുട്ടികളേയും ആ ഏഞ്ചല്‍ ആണ് കാത്ത് രക്ഷിക്കുന്നത്

ഞാന്‍ നമ്മുടെ മാലാഖയെ നോക്കി.

"ഈ മാലാഖ വിചാരിച്ചാല്‍ യക്ഷിയെ തോപ്പിക്കാന്‍ പറ്റുവോ"


"പിന്നെന്താ മാലാഖയുടെ മുന്നില്‍ യക്ഷി വരില്ല"

"ഏലി പെമ്പളയേയും നാരായണനേയും മറിയക്കുട്ടിയേയും..."

"അവരൊക്കെ ആരാ "

"മരിച്ചു പോയവരാ"

"എന്നാല്‍ പേടിക്കണ്ടാ മാലാഖ അവരെ ഇവിടെ കേറ്റില്ല"

ഞാന്‍ മാലാഖയെ നോക്കി.

എടാ ഭയങ്കരാ പെണ്ണിന്റെ വേഷമാണേലും ആള് കൊള്ളാമല്ലൊ.

സിസ്റ്റര്‍ ചുവന്ന കവറുള്ള ഒരു ചെറിയ പുസ്തകവും ഒരു മാലയും തലയിണയ്ക്കടിയില്‍ വെച്ചു.

"പേടി വരുകാണേല്‍ ഇതില്‍ തൊട്ടാല്‍ മതി"

എന്തോന്ന് പേടി ഒന്നാമത് മാലാഖ രണ്ടാമത് മാലാഖയെ വെളിച്ചം കാണിച്ച് നമ്മുടെ സീറോ വോള്‍ട്ടും.

രാത്രി എന്തൊരു രസമായിരുന്നു, ഒരു വശത്ത് ഏലി പെമ്പിളയും, മറിയക്കുട്ടിയും നാരായണനും യക്ഷികളുമൊക്കെ ഒരു വന്‍ സംഘം ഇപ്പുറത്ത് നമ്മുടെ മാലാഖയൊറ്റയ്ക്ക്. ഉഗ്രന്‍ യുദ്ധം . ഇടയ്ക്കൊക്കെ അമ്പും വില്ലും വാളുമൊക്കെ എടുത്ത് കൊടുക്കാന്‍ ഞാനും സഹായിച്ചു.

രാത്രി പോയതറിഞ്ഞില്ല

പിന്നെ സ്കൂളായി, കുട്ടികളുമായ് ചങ്ങാത്തത്തിലായി.

ഏറ്റവും ഇഷ്ടപ്പെട്ട ഒന്നു രണ്ട് കാര്യമുണ്ട്. ഒന്ന് സുന്ദരിമാരായ ടീച്ചര്‍മാരുടെ ഒരു പട. അതില്‍ പലതും ആംഗ്ളോ ഇന്‍ഡ്യന്‍ ടീച്ചര്‍മാരായതിനാല്‍ നല്ല വേഷം. ഇതു കൊള്ളാം.

പിന്നെ ഞാന്‍ കണ്ടിട്ടില്ലാത്ത പലതരം കളികള്‍.മോണോപ്പോളി ചൈനീസ് ചെക്കേഴ്സ് തുടങ്ങിയ വിദേശികള്‍ മുതല്‍ നമ്മുടെ നാടന്‍ സ്നേക്ക് ആന്‍റ് ലാഡേഴ്സ് വരെ.

ഔട്ട്ഡോര്‍ ഗേയിംസായ വോളീബോള്‍ ബാസ്കറ്റ് ബോള്‍ ഫുട്ബോള്‍ തുടങ്ങിയവയിലെ അവിഭാജ്യഘടകമായ കൊമെന്‍റേറ്റര്‍ ആയി ഞാന്‍ കളിയറിയാത്ത പെണ്‍കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും കളി പറഞ്ഞു കൊടുത്തു.

കൂടുതല്‍ ആരോടും വലിയ വാചകമടിക്കാത്ത ഒരു ടീച്ചര്‍ മേഴ്സി ആയിരുന്നു. എപ്പോഴും എന്തെങ്കിലും വായിക്കുന്നത് കാണാം. കുട്ടികള്‍ക്ക് എല്ലാം നല്ല പേടി. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിനു തന്നെ അടിയും കഴിയും.

ഫൊണെറ്റിക്സ് ആയിരുന്നു ഞങ്ങളുടെ ക്ലാസ്സില്‍ പുള്ളിക്കാരി പഠിപ്പിച്ചിരുന്നത്. home എന്ന വാക്ക് എന്നെ കൊണ്ട് ഒന്ന് പറയിക്കാന്‍ നോക്കി

പുള്ളിക്കാരി പറഞ്ഞു തന്നിരുന്ന രീതിയെല്ലാം ഞാന്‍ ചേര്‍ത്തൊന്ന് പറഞ്ഞു

ങ്ങും കൊള്ളാം അപ്പൂപ്പന്‍ ഏമ്പക്കം വിടുന്നത് പോലെ തന്നെ

എന്‍റെ മുഖത്ത് നോക്കി നിന്നു ടീച്ചര്‍ . ഇരച്ചു വരുന്ന ദേഷ്യം കണ്ടപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നിയത്. എന്തൊരു ഭംഗിയാണ് ടീച്ചറുടെ മുഖത്തിന്. എന്‍റെ ചിരി കണ്ടിട്ട് ടീച്ചര്‍ക്കും ചിരി വന്നു.

ക്ലാസ്സിലെ ആര്‍ക്കും കാര്യമൊന്നും മനസ്സിലായില്ല. കാരണം അവര്‍ ടീച്ചര്‍ ചിരിക്കുന്നത് അതു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.

എന്നാലും മഴ

മഴയങ്ങോട്ട് ശരിക്കും ഘോഷിക്കാന്‍ പറ്റുന്നില്ല

ഒന്നാമത് റെയിന്‍ കോട്ടെന്ന മാരണം.

രണ്ടാമത് ഒരു മഴയുടെ ലാഞ്ജന കണ്ടാലേ ജനലും വാതിലും കൊട്ടിയടയ്ക്കുന്ന കൂട്ടുകാരും കന്യാസ്ത്രീകളും.

ഒരു ദിവസം ഞാന്‍ സ്കൂള്‍ വരാന്തയില്‍ ഇരിക്കുന്നു. ശനിയാഴ്ചയാണ്. ഡേ സ്കോളേഴ്സ് ഇല്ല. ലിഷര്‍ ടൈമില്‍ എല്ലാവരും ഇന്‍ഡോര്‍ ഗെയിംസിന്‍റെ പുറകേ. ഞാന്‍ സ്കൂള്‍ വരാന്തയിലെത്തി. അവിടെയിരുന്നാല്‍ മരങ്ങളൊക്കെ കാണാം. അതിനുമപ്പുറം രണ്ട് കയ്യും വിടര്‍ത്തി സ്കൂളിന്‍റെ എല്ലാമെല്ലാമായ ഔസേപ്പ് പിതാവിനെ കാണാം. പുള്ളിയുടെ തലയില്‍ ഇരുന്ന് രണ്ട് കാക്കകള്‍ ചികയുന്നു. എനിക്ക് ചിരി വന്നു. രണ്ട് കാക്കകളെ ഓടിക്കാന്‍ കഴിയാത്ത ഈ കകഷിയെങ്ങിനെ കന്യാസ്ത്രീമാരെ യക്ഷികളില്‍ നിന്നും രക്ഷിക്കും

എന്നെ കുടുക്കാനായിരിക്കണം ഔസേപ്പ് പിതാവ് വിട്ട പോലെ ഒരു മഴ. നല്ല വെയിലും നല്ല ഇടിച്ചു കുത്തി മഴയും . എവിടെയെങ്കിലും കുറുക്കന്‍റെ കല്യാണം നടക്കുന്നുണ്ടാകണം.

"ഗെറ്റ് ഇന്‍സൈഡ്"

ഞാന്‍ ഞെട്ടി നോക്കി

മേഴ്സി ടീച്ചര്‍ ആണ്.

ഞാന്‍ മനസ്സില്ല മനസ്സോടെ എഴുന്നേറ്റു.

ടീച്ചര്‍ അടുത്തു വന്നു

"മഴ കണ്ടിട്ടില്ലെ" ഞാന്‍ അന്തം വിട്ട് നോക്കി

ടീച്ചര്‍ എന്നോട് സംസാരിച്ചു എന്നുള്ളത് പോട്ടെ ടീച്ചര്‍ മലയാളം പറയുന്നു.

"ഒരുപാടൊരുപാട്"

ഒരുപാട്? എന്തിന് മഴയൊരിക്കല്‍ കണ്ടാല്‍ പോരെ"

ടീച്ചര്‍ വരാന്തയില്‍ ഇരുന്നു. ഞാന്‍ ടീച്ചറുടെ അടുത്തിരുന്നു

ഇല്ല ടീച്ചര്‍ ഓരോ മഴയും ഓരോന്നാണ്

ഓഹോ അതെന്താ വ്യത്യാസം

ഞാന്‍ മഴയെക്കുറിച്ച് പറഞ്ഞു തുടങ്ങി നേരെ വീഴുന്ന മഴ, ചരിഞ്ഞ് വീഴുന്ന മഴ കുഞ്ഞു തുള്ളികള്‍ ഉള്ള മഴ വലിയ തുള്ളികള്‍ ഉള്ള മഴ ഇടതടവില്ലാതെ പെയ്യുന്ന മഴ വെയിലോട് കൂടിയ മഴ അങ്ങിനെ പലതും.

ടീച്ചര്‍ കയ്യെത്തിച്ച് മഴയെ കൈകുമ്പിളാക്കി കളിച്ചു. ഞാന്‍ കയ്യെത്തിച്ചു നോക്കി. ഇല്ല വെള്ളം കയ്യില്‍ വീഴുന്നില്ല

പെട്ടന്ന്

കോടാനുകോടി അമിട്ടുകള്‍ ഒന്നിച്ച് പൊട്ടിച്ചിതറിയാലെന്ന പോലെ ഒരു ഭയാനകമായ ശബ്ദം. പകലായതിനാലും നല്ല പ്രകാശമുണ്ടായിരുന്നതിനാലും ഞാന്‍ മിന്നലൊന്നും കണ്ടില്ല. ഒന്നിനു പുറകെ അടുത്തൊരു ഇടി കൂടി.

ഭൂമിയാകെ കീഴ്മേല്‍ മറിയുന്നതുപോലെ. ഞാന്‍ രണ്ടു ചെവിയും പൊത്തി. മേഴ്സിടീച്ചറെന്നെ ചേര്‍ത്തു പിടിച്ചു. മിന്നലുണ്ടായാലും കാണാതിരിക്കാന്‍ ഞാന്‍ ടീച്ചറുടെ ദേഹത്തേയ്ക്ക് മുഖമമര്‍ത്തി.

ഹോ
എന്തൊരു ചൂടാണീ മഴയ്ക്ക്.


(ഇതില്‍ പറയുന്ന പലരേയും ഞാന്‍ മുപ്പത്തിമൂന്ന് വര്‍ഷത്തിനു ശേഷം ഈയിടെ കണ്ടു. ഒരാളെ ഒഴികെ. ചില പേരുകള്‍ ഞാന്‍ മാറ്റിയിട്ടുണ്ട് )

No comments:

Post a Comment