Monday, July 26, 2010

വോള്‍ബ്രെഴ്ത് നഗേലും സമയമാം രഥത്തിലും

1893-ഇല്‍ കേരളത്തിലെ കണ്ണൂരില്‍ വന്നിറങ്ങിയ മിഷിനറിയാണ് വോള്‍ബ്രെഴ്ത് നഗേല്‍ എന്ന വി നഗെല്‍ ആദ്യം വാണിയംകുളത്തും പിന്നീട് കുന്നംകുളത്തും പ്രവര്‍ത്തിച്ച ഇദ്ദേഹം കുന്നംകുളത്ത് വെച്ച് മറ്റൊരു മിഷിനറിയായ ഹാരിയറ്റ് മിച്ചല്‍ എന്ന ഇംഗ്ലീഷ്കാരിയെ വിവാഹം കഴിച്ചു.

പില്‍ക്കാലത്ത് ത്രിശ്ശൂരില്‍ അനാഥകുട്ടികള്‍ക്കും ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീകള്‍ക്കുമായി ഒരു സ്ഥാപനം തുടങ്ങി ഇതിനു രെഹോബൊത്ത് എന്ന് പേരിട്ടു.

1914-ഇല്‍ അദ്ദേഹം ജന്‍മസ്ഥലമായ ജര്‍മ്മനിയിലേയ്ക് തിരിച്ചു പോയി. ജനിച്ചു വളര്‍ന്ന നാടിനേക്കാള്‍ അദ്ദേഹം സ്നേഹിച്ച മലബാറിനെ വീണ്ടും കാനുവാന്‍ പക്ഷേ അദ്ദേഹത്തെ ദൈവം അനുവദിച്ചില്ല. വീഡനെസ്റ്റ് ബൈബിള്‍ സ്കൂളില്‍ പഠിപ്പിക്കവേ പക്ഷാഘാതം മൂലം 1921-ഇല്‍ അദ്ദേഹം നിര്യാതനായി.

മലയാളം മലയാളികളേക്കാളേറെ ഭംഗിയായി കൈകാര്യം ചെയ്തിരുന്ന നഗെല്‍ വളരെയധികം കൃസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

സ്നേഹത്തില്‍ ഇടയനാം...
നിന്നോട് പ്രാര്‍ത്ഥിപ്പാന്‍ പ്രിയ പിതാവേ....
ജയം ജയം കൊള്ളും നാം....
യേശു വരും വേഗത്തില്‍ ആശ്വാസമായി...
എന്‍റെ ജീവനാം യേശുവേ...

തുടങ്ങിയ അവയില്‍ ചിലത് മാത്രം.

പക്ഷേ മലയാളികളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന മറ്റൊരു ഗാനമുണ്ട് നഗെലിന്‍റെ വകയായി. സമയരഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ഗാനം. 1899-ഇല്‍ ആണ് അദ്ദേഹം ഈ ഗാനം രചിച്ചത്. പിന്നീട് അരനാഴികനേരം എന്ന ചിത്രത്തില്‍ വയലാര്‍ വരുത്തിയ ചില്ലറ മാറ്റങ്ങളോടെ ( പ്രധാന മാറ്റം സമയരഥത്തില്‍ എന്നുള്ളത് സമയമാം രഥത്തില്‍ എന്നുള്ളതായിരുന്നു . എന്നാല്‍ "ചില്ലറ മാറ്റങ്ങള്‍" അല്ല വയലാര്‍ വളരെയധികം മാറ്റം വരുത്തിയെന്ന് നമുക്ക് ഇത് രണ്ടും കേട്ടാല്‍ മനസ്സിലാകും) ദേവരാജന്‍ ഇതിനു ഈണം പകര്‍ന്നു. നഗെലിന്‍റെ കാലം മുതല്‍ ഈ ഗാനത്തിനു ഉപയോഗിച്ചത് ഇംഗ്ലീഷിലെ വളരെ പ്രശസ്തമായ ഓ മൈ ഡാര്ലിങ്ങ് എന്ന ഗാനത്തിന്‍റെ ഈണത്തിന്‍റെ വകഭേദമാണ്. ദേവരാജന്‍ ഇതില്‍ മാറ്റം വരുത്തി കൂടുതല്‍ കൃസ്തീയത പകര്‍ന്നു.

ഇന്ന് കൃസ്തീയ വിലാപയാത്രയ്ക്ക് പൂര്‍ണ്ണത പകരാന്‍ സമയാം രഥത്തില്‍ എന്ന് ഈ ഗാനം ഇല്ലാതെ കഴിയുകയില്ല.

കുന്നംകുളത്ത് നിന്നും രാത്രിയില്‍ നടത്തിയ ഒരു യാത്രയില്‍ വിജനമായ ആ കൂരിരുളില്‍ ഒരു നാടന്‍ ജഡ്കയില്‍ ഇരുന്ന് നഗെല്‍ തന്‍റെ ആംഗ്ലിക്കന്‍ പ്രിയതമയ്ക്ക് ഇഷ്ടപ്പെട്ട ഓ മൈ ഡാര്ലിങ്ങ് എന്ന പാട്ടിന്‍റെ ഈണത്തില്‍ ഒറ്റയ്ക്ക് പാടി "സമയരഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു " കഴിഞ്ഞ നൂറ്റിപ്പത്ത് വര്‍ഷമായി മലയാളികള്‍ അതേറ്റുപാടുന്നു.

നൂറ്റിപ്പത്താം ജന്‍മദിനം ആഘോഷിക്കുന്ന ഈ ഗാനത്തിനു അതിനു ചേരുന്ന അനുമോദനം നല്‍കാന്‍ മലയാളികള്‍ ഒരുങ്ങുന്നു. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് ആണിതിനു നേതൃത്വം നല്‍കുന്നത്.

ഈ ഗാനത്തെ വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ട് ആകെ മാറ്റിമറിച്ചു. ഇന്ന് നഗെലിന്‍റെ ഒറിജിനലിനെക്കാള്‍ പ്രിയമായി നില്‍ക്കുന്നത് അരനാഴികനേരത്തിലെ പാട്ടാണ്. നഗെലിന്‍റെ വരികള്‍ പാടുന്നവര്‍ പോലും സമയരഥത്തില്‍ എന്നുള്ളതിനു പകരം വയലാറിന്‍റെ വരികള്‍ ആയ സമയമാം രഥത്തില്‍ ഞാന്‍ എന്നുള്ളതാണ് ഉപയോഗിക്കുക.

നഗെല്‍ ഇത് ഇംഗ്ലീഷില്‍ എഴുതി മറ്റാരോ മലയാളത്തില്‍ ആക്കിയതായും പറയുന്നുണ്ട്. ഈ വാദം തെറ്റാണെന്നുള്ളതാണ് സത്യം . നെഗല്‍ ഇതെഴുതിയത് മലയാളത്തില്‍ തന്നെയാണ്.
അരനാഴിക നേരത്തിലെ പാട്ടില്‍ വയലാറിന്‍റെ പേരിന്‍റെ സ്ഥാനത്ത് പൂര്‍ണ്ണമായും നെഗലിന്‍റെ പേര് ചിലര്‍ ഉപയോഗിക്കുന്നുണ്ട്. അതും തെറ്റാണ്.

വയലാറിലെ കവിയും നഗെലിലെ ഭക്തനും തമ്മിലുള്ള വ്യത്യാസം അറിയുവാന്‍ ഈ വരികള്‍ മാത്രം അതി.

രാവിലെ ഞാന്‍ ദൈവത്തിന്റെ
കൈകളിലുണരുന്നൂ
അപ്പോഴുമെന്‍ മനസ്സിന്റെ
സ്വപ്നം മുന്‍പോട്ടോടുന്നു


വോള്‍ബ്രെഴ്ത് നഗേലിന്‍റെ വരികള്‍:

സമയ രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്ന് സ്വദേശം കാണ്‍മതിനു
വെത്തപ്പെട്ട് ഓടിടുന്നു

ആകെ അല്‍പ്പ നേരം മാത്രം
എന്‍റെ യാത്ര തീരുവാന്‍
യേശുവേ നിനക്ക് സ്തോത്രം
വേഗം നിന്നെ കാണും ഞാന്‍

രാവിലെ ഞാന്‍ ഉണരുമ്പോള്‍
ഭാഗ്യം ഉള്ളോന്‍ നിശ്ചയം
എന്‍റെ യാത്രയുടെ അന്ത്യം
ഇന്നലെയേക്കാള്‍ അടുപ്പം

രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ
കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്‍റെ
ചക്രം മുന്നോട്ടോടുന്നു

തേടുവാന്‍ ജഡത്തിന്‍ സുഖം
ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവ മുഖം
കാണ്‍ക അത്രയേ വാഞ്ചിതം

സ്ഥലം ഹാ എത്ര വിശേഷം
ഫലം എത്ര മധുരം
വേണ്ട വേണ്ട, ഭൂ പ്രദേശം
അല്ല എന്‍റെ പാര്‍പ്പിടം

നിത്യം ആയോര്‍ വാസസ്ഥലം
എനിയ്ക്കുണ്ട് സ്വര്‍ഗ്ഗത്തില്‍
ജീവ വൃക്ഷത്തിന്‍റെ ഫലം
ദൈവ പറുദീസായില്‍

എന്നെ എതിരേല്‍പ്പാനായി
ദൈവ ദൂതര്‍ വരുന്നു
വേണ്ടും പോലെ യാത്രയ്ക്കായി
പുതുശക്തി തരുന്നു

ശുദ്ധന്‍മാര്‍ക്ക് വിളിച്ചത്തില്‍
ഉള്ള അവകാശത്തിന്‍
പങ്ക് തന്ന ദൈവത്തിനു
സ്തോത്രം സ്തോത്രം പാടും ഞാന്‍

സമയ രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്ന് സ്വദേശം കാണ്‍മതിനു
വെത്തപ്പെട്ട് ഓടിടുന്നു

വയലാറിന്‍റെ വരികള്‍

സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നായ്
ഞാന്‍ തനിയേ പോകുന്നൂ [ സമയമാം]

ആകെയല്പ നേരം മാത്രം
എന്റെ യാത്ര തീരുവാന്‍
ആകെയര നാഴിക മാത്രം
ഈയുടുപ്പു മാറ്റുവാന്‍ [സമയമാം]

രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ
കൈകളിലുറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ
ചക്രം മുമ്പോട്ടോടുന്നു [ സമയമാം]

രാവിലെ ഞാന്‍ ദൈവത്തിന്റെ
കൈകളിലുണരുന്നൂ
അപ്പോഴുമെന്‍ മനസ്സിന്റെ
സ്വപ്നം മുന്‍പോട്ടോടുന്നു [സമയമാം]

ഈ പ്രപഞ്ച സുഖം നേടാന്‍
ഇപ്പോഴല്ല സമയം
എന്‍ സ്വദേശത്ത് ചെല്ലേണം
യേശുവിനെ കാണേണം[സമയമാം]

വോള്‍ബ്രെഴ്ത് നഗേലിന്‍റെ വരികളിലെ ചില സംശയങ്ങള്‍ തീര്‍ത്തു തന്ന സിസ്റ്റര്‍ കുസുമത്തിനു നന്ദി. കുസുമം എന്‍റെ അനിയത്തിയുടെ സഹപാഠിയായിരുന്നു.

നഗെലിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് വിക്കിപീഡിയായോടും നഗെലിന്‍റെ പേരക്കുട്ടിയുടെ ഒറെഗോണില്‍ താമസിക്കുന്ന മകളോടും കടപ്പാട്.


ഇത് ആദ്യമായി പോസ്റ്റ്‌ ചെയ്തത് സംഗീതസല്ലാപം എന്ന ഫോറത്തില്‍ ആണ്. അതിന്റെ ലിങ്ക്

http://sangeethasallapam.com/forum/topic.php?id=3853

No comments:

Post a Comment