Monday, July 26, 2010

മറക്കാനാവാത്ത ഓണം

മറക്കാനാവാത്ത ഓണം ഏതാണ് ചേട്ടാ" ചോദ്യം സുഹൃത്ത്‌ അജിത്തിന്‍റെ വകയായിരുന്നു. ഞാന്‍ ഉത്തരം പറയാതെ വിഷയം മാറ്റി. വിഷയം മാറ്റി അജിത്തിനെ പറ്റിക്കാന്‍ എളുപ്പമാണ്. പക്ഷേ അതുപോലെയല്ല മറ്റൊരു സുഹൃത്തായ അരുണ്‍ കുട്ടു. വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.

അങ്ങിനെ ഏതൊരു ഓണം ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നുവോ അത് വീണ്ടും ഓര്‍മ്മിച്ചു.

വര്‍ഷം ഒരു വ്യാഴവട്ടത്തിലേറെയായി. അന്നൊക്കെ സമയം കിട്ടുമ്പോള്‍ നേരെ കുറ്റാലത്തേയ്ക്ക് പോകും. ഒറ്റയ്ക്കല്ല കൂട്ടിനാളേറെ. അവിടേയും ഉണ്ട് കൊറേയധികം സുഹൃത്തുക്കള്‍. അതില്‍ പ്രധാനി തങ്കം എന്ന് ചെല്ലപ്പേരുള്ള മയിലേറും പെരുമാള്‍ എന്ന തേവരായിരുന്നു. തേവര്‍ക്കു പണവും സ്വാധീനവും വളരെയേറെ. ഏതാണ്ട് വിധേയന്‍ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഒരു പതിപ്പ്. ബി എസ് സി അഗ്രികള്‍ച്ചര്‍ പാസ്സായ വ്യക്തിയുമാണ്. തങ്കരാജ് പാണ്ഡ്യന്‍ എന്ന രാഷ്ട്രീയ നേതാവിന്‍റെ അടുത്ത ബന്ധു. ഈ ബന്ധം വഴി എനിയ്ക്ക് പീറ്റര്‍ അല്‍ഫോന്‍സ് എന്ന ഒരു നേതാവിനെ പരിചയമായി. ഞങ്ങള്‍ വളരെയടുത്ത സുഹൃത്തുക്കളുമായി. അദ്ദേഹത്തിന് തെങ്കാശി റെയില്‍വേ സ്റ്റേഷനു സമീപം അന്ന് മറിയം എന്നൊരു ലോഡ്ജ് ഉണ്ട്. അവിടെയാണ് ഞങ്ങളുടെ ഒരു പ്രധാന ക്യാമ്പ്. എന്‍റെ ഇളയ സഹോദരന്‍ വഴി നബാര്‍ഡ് ഉദ്യോഗസ്ഥരായ കുറെയേറെ ആള്‍ക്കാരെ സുഹൃത്തുക്കളായി അവിടെ ലഭിച്ചു.

ഇതൊക്കെ കൊണ്ട് മിണ്ടിയാല്‍ ഉടനെ ഞങ്ങള്‍ കുറ്റാലത്തേയ്ക്ക് വെച്ചു പിടിക്കും.

ഓണാവധിക്കാലത്ത് കുറ്റാലം ട്രിപ്പ് നല്ലതാണ്. കാരണം അപ്പോള്‍ അവിടെ സീസണ്‍ കഴിയുന്നത് കാരണം ചിലവ് കുറവായിരിക്കും.. മാത്രമല്ല കേരളത്തില്‍ സ്കൂള്‍ അവധിയായതിനാല്‍ മലയാളികള്‍ ആയിരിക്കും അവിടെ പ്രധാനമായും ആ സമയത്ത് വരുന്നത്.

അങ്ങിനെയൊരു ഓണക്കാലം.

എന്‍റെ ഒരു സുഹൃത്തിന് തമിഴ്നാട്ടില്‍ പൊല്യൂഷന്‍ കണ്ട്രോളില്‍ നിന്നും ഒരു അനുവാദം വേണം. പീറ്റര്‍ അല്‍ഫോന്‍സിനെ വിളിച്ചു ചോദിച്ചപ്പോള്‍ നേരെ തെങ്കാശിയില്‍ ചെല്ലുവാന്‍ പറഞ്ഞു. ഉടനെ തന്നെ ഒരു സംഘം അങ്ങോട്ടേയ്ക്ക് വിട്ടു. എല്ലാവരും കൂടെ മറിയം ലോഡ്ജില്‍. തങ്കവും ഒരു പട തേവന്‍മാരും കൂടെ വന്നു. എല്ലാം ഒന്നിനൊന്നു മെച്ചം ഒറ്റയ്ക്കൊരു പട ജയിപ്പാന്‍ കഴിയും മല്ലന്‍മാര്‍. തങ്കത്തിന്‍റെ ആജ്ഞ ശിരസ്സാ വഹിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍. ആ ലോഡ്ജില്‍ വേറെ താമസക്കാരായി മുഴുവനുള്ളതും കോട്ടയം പത്തനംതിട്ട ഭാഗത്ത് നിന്നുമൂള്ളവര്‍. ഒരു സെറ്റായി വന്ന രണ്ട് ത്രിശ്ശൂര്‍ കുടുംബം മാത്രം ഒരു അപവാദം. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ അവിടെ താമസ്സമുണ്ടായിരുന്ന എന്‍റെ അനിയനും അവന്‍റെ സുഹൃത്തുക്കളുമായി ഇവരില്‍ പലരും അടുപ്പമായിരുന്നു. അതു കൊണ്ട് അവരും ഞങ്ങളുടെ കൂടെ കൂടി. പീറ്റര്‍ അല്‍ഫോന്‍സ് മദ്രാസിലേയ്ക്ക് പോയി കഴിഞ്ഞു പിന്നെ രണ്ട് നാള്‍ പോയത് ഞങ്ങള്‍ അറിഞ്ഞില്ല.

മൂന്നാം നാള്‍ അതായത് ഓണത്തിന്‍ രണ്ടു നാള്‍ മുന്നെ മനസ്സില്ലാ മനസ്സോടെ ഓരോ കുടുംബവും പിരിഞ്ഞു തുടങ്ങി. അന്ന് വൈകുന്നേരം പീറ്റര്‍ അല്‍ഫോന്‍സ് വരും, ഉടനെ ഞങ്ങള്‍ക്ക് മടങ്ങാം ഇതാണ് കണക്ക് കൂട്ടല്‍. ഇത് കാരണം തങ്കം നേരെ തിരുപ്പതിയ്ക്കു പോയി.

പക്ഷെ കണക്ക് കൂട്ടല്‍ മുഴുവനും തെറ്റി. പീറ്റര്‍ അല്‍ഫോന്‍സ് വിളിച്ചു പിറ്റേന്നെ വരാന്‍ കഴിയൂ എന്നു പറഞ്ഞു. അതോടെ ഞാന്‍ മാത്രം അവിടെ നില്‍ക്കാം അനിയനും സംഘവും എന്‍റെ കൂട്ടുകാരുമെല്ലാം നാട്ടിലേയ് പോരാം എന്ന് തീരുമാനിച്ചു.

രാതിയായപ്പോള്‍ നെല്ലൈ കട്ടബൊമ്മന്‍ ( പഴയ തിരുനെല്‍ വേലി ) ജില്ലയുടെ നബാര്‍ഡ് ഉദ്യോഗസ്ഥന്‍ നടരാജന്‍ വന്നു. രാവിലെ അദ്ദേഹത്തിന്‍റെ കൂടെ ഉസിലാമ്പട്ടി എന്ന സ്ഥലം വരെ ഒന്നു ചെല്ലണം . അത് മധുര ജില്ലയില്‍ ഉള്ള ഒരു സ്ഥലമാണ്. ഏതായാലും പകല്‍ ബോറടിച്ചിരിക്കണ്ടല്ലൊ എന്നു കരുതി ഞാന്‍ സമ്മതിച്ചു. എല്ലാവരും എഴുന്നേല്‍ക്കുന്നതിനു മുന്‍പ് തന്നെ നടരാജന്‍ വന്നു ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിന്‍റെ വക ജീപ്പില്‍ പുറപ്പെട്ടു.
പട്ടി എന്നാല്‍ ഗ്രാമം എന്ന് വികലമായി നമുക്ക് മലയാളത്തില്‍ പറയാം. ഇടയ്ക്ക് കടയനല്ലൂരില്‍ നിന്നും മറ്റൊരു ജീപ്പുകൂടെ കൂടി. അതില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.

ഉസിലാമ്പട്ടി അടുക്കാറായപ്പോള്‍ മറ്റൊരു ജീപ്പ് തയ്യാറായി നിന്നിരുന്നു. അതോടെ ഞാന്‍ ഞെട്ടി. എന്‍റെ അനിയന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ദേഹമാസകലം പോലീസ് എന്നെഴുതി വെച്ചിരിക്കുന്നു.

ഇവരെല്ലാം എന്താണ് പ്രൈവറ്റ് ജീപ്പില്‍?

അതോടെ നടരാജന്‍ ഒരു കാര്യം പറഞ്ഞു.
അല്ലിഗുണ്ടം എന്നൊരു ഗ്രാമം ( ഉസിലാം പട്ടി ഠൌണ്‍ പഞ്ചായത്ത് ആണ്, അല്ലിഗുണ്ടം ഗ്രാമ പഞ്ചായത്തും ) അവിടെ ഒരു പ്രസവം നടക്കുന്നു. അവിടെയാണ് നമുക്ക് പോകേണ്ടത്.

അല്ല അവിടെ നമുക്കെന്ത് കാര്യം.
നടരാജന്‍ ഒന്നും പറഞ്ഞില്ല

ഏതായാലും നേരെ അവിടുത്തെ ഒരു ചെറിയ സര്‍ക്കാര്‍ ആശുപത്രിയില്‍. ഒരു ചെറിയ മുറി.ഡോക്ടര്‍ ഒരു കൊച്ചു പെണ്‍കുട്ടി. നമ്മുടെ ആരഭിയെപ്പോലിരിക്കും. ഞങ്ങളെ കണ്ട് അവര്‍ വളരെ സന്തോഷവതിയായി. ഏത് നിമിഷവും പ്രസവം നടക്കാം . അവര്‍ അവിടെ ഒരു സ്ത്രീയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കുഞ്ഞിനെ ജീവനോടെ ആശുപത്രിയില്‍ എത്തിക്കും.
എനിയ്ക്കിതിലൊന്നും വലിയ താല്‍പ്പര്യം തോന്നിയില്ല. ഞാന്‍ അവിടെയൊക്കെ കറങ്ങാമെന്നു കരുത്തി പുറത്തേയ്ക്കിറങ്ങിയതും ഒരാള്‍ സൈക്കിളില്‍ പാഞ്ഞു വന്നു ഡോക്ടറുടെ മുറിയിലെത്തി. അതോടെ അവിടെയാകെ മൂകമായി.

ഇനി ഞാന്‍ അറിഞ്ഞ കാര്യം പറയാം. ആ നാട്ടില്‍ ഒരു പെണ്‍കുട്ടി പ്രസവിക്കാറായി. ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ കൊല്ലപ്പെടാന്‍ സാദ്ധ്യതയുണ്ട്. നബാര്‍ഡ് ഉദ്യോഗസ്ഥരെ ജനങ്ങള്‍ക്ക് വിശ്വാസമാണ്‍. ഒരു പക്ഷെ കുട്ടി ജനിച്ച ഉടനെയവിടെയെത്തി അതിനെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ നേരെ അതിനെ ഇരുപത് കിലോമീറ്റര്‍ അപ്പുറമുള്ള ഒരു അനാഥാലയത്തില്‍ എത്തിക്കാം. പക്ഷെ കഴിഞ്ഞില്ല.

ഞാനും കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകളും ആയി അവിടെയെത്തി. പ്രസവം നടന്ന വീടിനടുത്ത് ഡോക്ടറുടെ ഒരു സ്പൈ ഉണ്ട്. ഇതിലൊരു സ്ത്രീ അവിടെ ചെന്നു വിവരം തിരക്കി. പെട്ടെന്ന് തിരിച്ചു പോകാന്‍ അവര്‍ പറഞ്ഞത്രേ. നേരെ വീണ്ടും ക്ലിനിക്കില്‍.

ഡോക്ടര്‍ ഒരല്‍പ്പം നോര്‍മ്മലായിക്കഴിഞ്ഞതായി തോന്നിയത് കൊണ്ട് ഞാന്‍ അവരോട് കാര്യം തിരക്കി. ഗര്‍ഭിണിയായപ്പോളെ ആ സ്ത്രീ ഡോക്ടറെ കണ്ടിരുന്നു. ആദ്യ രണ്ട് കുട്ടികളും പെണ്ണായിരുന്നു. രണ്ടിനേയും രണ്ടാനമ്മ കൊന്നു.
ആ വീട്ടില്‍ മൂത്തമകനു മകള്‍ ഉണ്ടത്രേ. അതു കൊണ്ടിനി വേണ്ടാ

പക്ഷെ ഇപ്രാവശ്യം ആ സ്ത്രീ കുറച്ച് ദയ കാണിച്ചു . ആദ്യ രണ്ട് പ്രാവശ്യവും വായില്‍ നെല്ലിട്ടു കൊടുക്കുക ആയിരുന്നു. അതാകുമ്പോള്‍ കൂര്‍ത്ത അറ്റം കൊണ്ട് പിഞ്ചു കുഞ്ഞു തൊണ്ട മുതല്‍ മുറിഞ്ഞു രക്തം വാര്‍ന്ന് മാത്രമേ കുട്ടി മരിക്കുകയുള്ളു. സമയം കൂടുതല്‍ എടുക്കും. ഇപ്രാവശ്യം അവര്‍ക്ക് പോലീസില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ വരുന്ന വിവരം കിട്ടിയതിനാല്‍ അരളിയുടെ കറയാണ് പാലില്‍ ചേര്‍ത്ത് നല്‍കിയത്. അതാകുമ്പോള്‍ നെല്ലിന്‍റെയത്ര ചിലവുമില്ല പെട്ടന്ന് കാര്യം നടക്കുകയും ചെയ്യും .

(അടുത്തയിടെ ഞാന്‍ ആ ഡോക്ടറുമായി സംസാരിച്ചിരുന്നു ഇപ്പോള്‍ അവിടെ വലിയ മാറ്റമുണ്ടായതാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ എല്ലാവരും പെസ്റ്റിസൈഡ് അല്ലെങ്കില്‍ ഉറക്കഗുളിക നല്‍കും ജയലളിതയുടെ ഭരണ കാലത്ത് പിള്ളതൊട്ടില്‍ ഏര്‍പ്പാടാക്കി. കുട്ടിയെ കൊല്ലാതെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും ഏര്‍പ്പാടാക്കി. കൃസ്ത്യന്‍ മിഷിനറി പ്രവര്‍ത്തകരും മറ്റ് എന്‍ ജി ഓ പ്രവര്‍ത്തകരും നിതാന്തമായി പരിശ്രമിക്കുന്നത് കാരണം വളരെയധികം കുട്ടികളെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ രക്ഷിക്കാന്‍ കഴിയുന്നുണ്ടത്രേ. ഷീല റാണി ചുങ്കത്ത് എന്നൊരു ഐ പി എസ് ഉദ്യോഗസ്ഥ ഒരു പാട് പേരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോട് കൂടി ഒരു പാട് മാറ്റം ഇതില്‍ ഉണ്ടായതായി പറയുന്നു. ഇപ്പോള്‍ ഒരു പ്രധാന രീതി കുഞ്ഞിനെ പട്ടിണിയ്ക്കിട്ട് കൊല്ലുക എന്നുള്ളതാണ് അപ്പോള്‍ പിന്നീട് പോസ്റ്റ്മോര്‍ട്ടെം നടത്തിയാല്‍ മരണകാരണം കണ്ടെത്താന്‍ കഴിയുകയില്ല.)

ഇരുന്നൂറോളം കിലോമീറ്റര്‍ വീണ്ടും തെങ്കാശിയിലേയ്ക്ക്. ആകെ മൂകത വണ്ടിയില്‍. ഭക്ഷണം കഴിക്കാന്‍ പോലും മറന്ന് യാത്ര. മരിയം ലോഡ്ജില്‍ എത്തിയപ്പോള്‍ പീറ്റര്‍ അല്‍ഫോന്‍സിന്‍റെ സന്ദേശം പിറ്റേന്ന് വൈകുന്നേരം മാത്രമേ എത്തുവാന്‍ കഴിയുകയുള്ളു അത്രെ.

ഓരൊ മലയാളി കുടുംബവും യാത്ര പറഞ്ഞു തുടങ്ങി. രാത്രി പതിനൊന്നോട് കൂടി നേരെ അയ്ന്തരുവിയില്‍ ( ഫൈ ഫാള്‍സ് ) കൊറെയേറെ നേരം തണുത്ത വെള്ളത്തിനടിയില്‍ എല്ലാ മറന്നൊരു നില്‍പ്പ്. കൂട്ടത്തില്‍ വന്ന ലോഡ്ജ് ജീവനക്കാരന്‍ പക്കീര്‍ മീരാന്‍ വന്ന് വിളിച്ചിട്ടാണ് തിരിച്ചു വന്നത്.

പിറ്റേന്ന് തിരുവോണം .

രാവിലെ ഒരു ചായ കുടിക്കാം. ബെല്ലടിച്ചപ്പോള്‍ ഒരു പറപ്പാണ്ടി ചെക്കന്‍ വന്നു പക്കീര്‍ വീട്ടില്‍ പോയി. മറിയത്തിനോട് ചേര്‍ന്നുള്ള ഒരു ചെരിയ മുറി ഹോട്ടല്‍ അന്ന് ഒഴിവാണ്. കാരണം ആ ലോഡ്ജില്‍ ഞാന്‍ മാത്രമേ ഉള്ളൂ. നല്ലാ കിടുകിടാ പനിയ്ക്കുന്നു. ഏ ചെക്കനും ഞാനുമായി സംസാരിക്കാന്‍ അരമണിക്കൂര്‍ ശ്രമിച്ചു പരാജയപ്പെട്ടു അവന്‍ പിന്‍വാങ്ങി. അവസാനം ഞാന്‍ മാത്രമായി.

കുറച്ച് വെയില്‍ കൊള്ളാമെന്ന് കരുതി ലോഡ്ജിനു മുകളില്‍ കയറി. നേരെ മുന്നില്‍ സഹ്യ പര്‍വ്വതം. അങ്ങ് ദൂരെ ഒരു വെള്ളി നൂല്‍ പോലെ കുറ്റാലം വെള്ളച്ചാട്ടം. അവിടെ അരളിപൂവുണ്ടോ.

ഊര്‍മേനിഅഴഗിയാന്‍ ( ഊര്‍മേല്‍ അഴകിയാന്‍ എന്നു നാട്ടുകാര്‍ പറയും ) തെങ്കാശിയില്‍ നിന്നും കടയനല്ലൂര്‍ പോകുന്ന വഴി കിഴക്കോട്ടുള്ള ഭാഗത്താണ്. അവിടെയെന്‍റെ ഒരു സുഹൃത്തുണ്ട്. തെങ്കാശിയില്‍ നിന്നും ആലപ്പുഴ വരെ പൂ ദിനവും എത്തിക്കുന്ന ഒരു വ്യക്തി. അദ്ദേഹത്തിന്` അവിടെ പൂക്കൃഷിയുണ്ട്. രാവിലെതന്നെ അവിടെയെത്തി കഷ്ടകാലം. അദ്ദേഹം അവിടെയില്ല. നേരെ അയാളുടെ ഫാമില്‍ ചെന്നു.

ദാ നില്‍ക്കുന്നു അരളി കാട് പോലെ. അരളിപ്പൂവിന്‍റെ ഇതളിനെ റോസാപ്പൂവിന്‍റെ ഇതളുമായ് ചേര്‍ത്ത് പൂമാലയില്‍ വെക്കാം. ഏതാണ്ട് പത്ത് മുതല്‍ മേലോട്ട് പ്രായമുള്ള പെണ്‍കുട്ടികള്‍ ഇവിടെ അരളിപ്പൂ പറിച്ചും അത് ഇതളുകളാക്കി പായ്ക്ക് ചെയ്തും ആകെ തിരക്ക്.

പനി നന്നായി കൂടി. നേരെ മറിയത്തില്‍ എത്തി തലവഴിയെ പുതച്ച് കിടന്നു. തിരുവോണം നാളത് വരെ ഒന്നും കഴിച്ചില്ല. ( എന്നു പറയുന്നത് ശരിയല്ല സുഹൃത് സുന്ദറിന്‍റെ മകള്‍ അവളുടെ കയ്യിലിരുന്ന ഒരു ചെറിയ കഷണം കപ്പലണ്ടി മിഠായി എനിയ്ക്ക് നല്‍കിയിരുന്നു )

ഞാന്‍ എല്ലാം മറന്ന് വിറച്ചു കിടന്നുറങ്ങി. ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. ഒരു വലിയ കെട്ടും ഭാണ്ഡവുമായി താഴെ ഹോട്ടല്‍ നടത്തുന്ന വൃദ്ധന്‍. ഒന്നും പറയാതെ അയാള്‍ മുറിയില്‍ കടന്ന് നേരെ പൊതി തുറന്നു വിഭവങ്ങള്‍ വിളമ്പിതുടങ്ങി നല്ല ഒന്നാം തരം സദ്യ.

ഞാന്‍ ഒറ്റയ്ക്കാണ് ലോഡ്ജില്‍ എന്ന് ആ പാണ്ടിപ്പയ്യന്‍ പറഞ്ഞു അയാള്‍ അറിഞ്ഞു. രാവിലെ ചായപോലും കഴിച്ചിട്ടില്ലയെന്നും അവന്‍ പറഞ്ഞു. അത് കൊണ്ടാണ് ഊണുമായി വന്നത്. പക്ഷെ ഇത്രയും നല്ല മലയാള സദ്യ എങ്ങിനെയുണ്ടാക്കി?

അന്‍പത്തിയാറില്‍ കേരളം ഉണ്ടാകുന്നത് വരെ ചെങ്കോട്ട തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നു. അവിടെയുള്ളവര്‍ മലയാളികളായി അറിയപ്പെടുകയും ചെയ്തു. അന്ന് ഇദ്ദേഹം വനം വകുപ്പ് വക സത്രത്തില്‍ അടുക്കളക്കരനായിരുന്ന കാലത്ത് ഒരു പാട് മലയാളി ഉദ്യോഗസ്ഥന്‍മാര്‍ക്ക് വെച്ച് വിളമ്പിയ പരിചയം ഒന്നു വീണ്ടും പൊടിതട്ടിയെടുത്തതാണ്.

അടുത്ത് നിന്ന് എല്ലാം എനിയ്ക്ക് വിളമ്പി തന്നു. പല കറികളും ഞാന്‍ കണ്ടില്ല കണ്ണ് നിറഞ്ഞിരുന്നു. മൂന്ന് കൂട്ടം പായസം. എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം അദേഹമെന്നെ കൊണ്ട് ഭക്ഷണം കഴിപ്പിച്ചു. ഒരു സാധനം പോലും അദേഹം മറന്നില്ല. എന്തിന്, ഭക്ഷണം കഴിഞ്ഞ് ഒന്നു പുകവലിയ്ക്കണമെനു തോന്നിയാലോ എന്നു കരുതി ഒരു വില്‍സ് വരെയ്ണ്ടായിരുന്നു കയ്യില്‍.

പായസം കഴിക്കാന്‍ അദ്ദേഹവും കൂടി. ഡയബെറ്റിക് ആണ്. വീട്ടില്‍ ഇതൊന്നും പറ്റില്ല. ആ സമയത്ത് ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചു.

ഇതിനിടെ എന്‍റെ വീട്ടില്‍ നിന്നും ഫോണ്‍. ആദ്യമായാണ് ഒരു ഓണം അമ്മയുടെ കൂടെ ഉണ്ണാതിരിക്കുന്നത് മൂന്ന് പായസം കൂട്ടി ഭക്ഷണം കിട്ടിയ കാര്യം പറഞ്ഞപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും അത്ഭുതം.

പോകാന്‍ നേരം ഞാന്‍ അദ്ദേഹത്തോട് വീട്ടിലെ കാര്യങ്ങള്‍ തിരക്കി. കൂടെ കടയിലുള്ളത് മകനാണ്. എനിയ്ക്കറിയാം ആ പയ്യനെ നല്ല കഠിനാദ്ധ്വാനി. സുഖമായി കഴിയുന്നു.

ആകെ ഒരു സങ്കടമേയുള്ളു.
മകള്‍ കല്യാണം കഴിഞ്ഞു പക്ഷെ ചെറിയ തെറ്റിദ്ധാരണ കാരണം ഇപ്പോള്‍ വീട്ടില്‍ നില്‍ക്കുന്നു.
ആദ്യ പ്രസവത്തില്‍ ഒരു പെണ്‍കുട്ടി. രണ്ടാമത്തെ പ്രസവത്തിന്` വന്നിട്ടുണ്ട്. പക്ഷെ പെണ്‍കുട്ടിയാണെങ്കില്‍ അതുമായി ചെല്ലേണ്ട എന്ന് പറഞ്ഞിരിക്കുകയാണ് ഭര്‍ത്താവിന്‍റെ സഹോദരി. (അയാള്‍ക്ക് അമ്മയില്ല )

ഞാന്‍ ജനലില്‍ കൂടി പുറത്തേയ്ക്ക് നോക്കി. സഹ്യ പര്‍വ്വതമാകെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഒരു ഉന്‍മാദ ഭാവമവള്‍ക്കപ്പോള്‍. ഞാന്‍ ശ്രദ്ധിച്ചു. അ മലയായ മലയൊക്കെ അരളി പൂത്ത് നില്‍ക്കുകയാണ്.

എന്താണ് കുറ്റാലം അരുവിയ്ക്ക് പാല്‍ നിറം.
ഓ അത് *യേരക്കം പാലാണ് വെള്ളമല്ല.

ഞാന്‍ കണ്ണടച്ചു.
എങ്ങും അരളി മാത്രം
അരളി മാത്രം.



* യേരക്കം പാല്‍ എന്നാല്‍ അരളിയുടെ കറ
ഇതിലെ പേരുകള്‍ പലതും സാങ്കല്‍പ്പികമാണ്.

No comments:

Post a Comment