Monday, July 26, 2010

തേരട്ടയുടെ ഉറക്കം

"ആട്ടെ ദേവിക എങ്ങിനെയാണ് വീജ ബോര്‍ഡ് ( ouija board )ഉപയോഗിക്കാന്‍ പഠിച്ചത്"

"വൈഷ്ണവി ആണ് ഇതിനെക്കുറിച്ചെന്നോട് പറഞ്ഞത്" ദേവിക പറഞ്ഞു

ദേവിക ഓര്‍ത്തു. എന്നായിരുന്നു അത്.


പേഴ്സണല്‍ മാനേജ്മെന്‍റ് കോഴ്സിനു ചേര്‍ന്നപ്പോള്‍ ആണല്ലോ വൈഷ്ണവിയെ പരിചയപ്പെടുന്നത്. പേര് വൈഷ്ണവിയെന്നല്ലായിരുന്നു ആദ്യം. സുഭദ്ര എന്നായിരുന്ന പേര് ഗസറ്റില്‍ പബ്ലിഷ് ചെയ്തു മാറ്റുകയായിരുന്നു ആ കുട്ടി. ഒരു ജാഡക്കുട്ടി. വാക്ക്മാനൊക്കെ വെച്ച് ക്ലിഫ് റിച്ചാര്‍ഡ് ലിയോണല്‍ റിച്ചി എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരു പാവക്കുട്ടി.

എങ്ങിനെയാണ് അടുത്തത്?
ഓര്‍മ്മയില്ല ആകാശത്തിനു നീലിമ കൂടി നിന്ന വേളയിലാവാമായിരിക്കാം അത്.

പിന്നീട് കടന്നു പോയ രാത്രികളില്‍ ഏതോ രാത്രിയുടെ ഏതോ യാമത്തില്‍ ദേവികയോടവള്‍ ചെവിയില്‍ പറഞ്ഞു
"നിനക്ക് കീചകനെ മോഹിപ്പിച്ച സൈരന്ധ്രിയുടെ മണമാണ്."


"ദേവിക എന്താണ് മിണ്ടാത്തത്"
"ഒന്നുമില്ല"
"ഒന്നുമില്ലെങ്കില്‍ ഒരു കാര്യം ചെയ്യാം, ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്ന് നോക്കാം"
"അതിനു നക്ഷത്രങ്ങള്‍ എവിടെ"
"ശരിയാണല്ലൊ ഇന്ന് പൌര്‍ണ്ണമിയല്ലേ. എന്തെങ്കിലും പറയണമല്ലോ എന്നോര്‍ത്ത് പറഞ്ഞന്നേയുള്ളൂ, കേട്ടോ"യെന്ന് പറഞ്ഞു പതിഞ്ഞ സ്വരത്തില്‍ ചിരിച്ചു.


"നീയെന്താ ചിരിക്കാത്തത്" വൈഷ്ണവി ദേഷ്യം നടിച്ചു.
നിന്‍റെ തമാശയെന്നെ ചിരിപ്പിക്കുന്നില്ല പക്ഷേ നിന്‍റെ ദേഷ്യം എന്നെ ചിരിപ്പിക്കുന്നു"
ദേവിക പറഞ്ഞത് കേട്ട് വൈഷ്ണവിയും ചിരിച്ചു, ശബ്ദമില്ലാതെ
എന്നിട്ട് പറഞ്ഞു
"നിനക്ക് ചിരി വരാത്തതിന്‍റെ കാരണം എനിക്കറിയാം"
"എന്താണത്"
"നിനക്ക് ലക്ഷ്മണനെ മോഹിച്ച മീനാക്ഷിയുടെ മണമാണ്" "
"ലക്ഷ്മണനെ മോഹിച്ച മീനാക്ഷിയോ?"" അതാരാ""
"ഒന്നു പതുക്കെ" വൈഷ്ണവി അവളുടെ വായ് പൊത്തി.
"ശൂര്‍പ്പണഖയുടെ പേര് മീനാക്ഷിയെന്നാണ്""

"അയ്യടാ എനിക്കു രാക്ഷസിയുടെ മണമാണല്ലേ?"
ദേവിക ദേഷ്യം നടിച്ചു തിരിഞ്ഞു കിടന്നു

എങ്കിലും അവള്‍ക്ക് ലക്ഷ്മണനെ കാണാന്‍ കൊതി തോന്നി


"ദേവികയുടെ ചിന്തകള്‍ക്ക് ഒരല്‍പ്പം വിശ്രമം ആകാം "
"വരൂ നമുക്ക് ആ നാട്ടുവഴിയില്‍കൂടെയൊന്ന് സഞ്ചരിക്കാം"

"ആദ്യമായെന്നാണ് വീജാ ഉപയോഗിക്കുന്നത് ഓര്‍മ്മയുണ്ടോ ദേവികയ്ക്ക്"
"ഉണ്ട്, "

"എന്നായിരുന്നു അത്"



"ഇപ്രാവശ്യം ഓണം നിന്‍റെ വീട്ടില്‍"
"അതെന്താ "
"അച്ഛമ്മ മരിച്ചത് കൊണ്ട് ഞങ്ങള്‍ക്ക് ഓണമില്ല അതുകൊണ്ട് അച്ഛന്‍ വരുന്നില്ല, അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു ഞാന്‍ നിന്‍റെ വീട്ടില്‍ വരുന്ന കാര്യമൊന്നു സൂചിപ്പിച്ചു. അച്ഛന്‍ സമ്മതിച്ചിട്ടുണ്ട്."

"നമുക്ക് വീജാ നോക്കാം "
അന്നാണ് ദേവിക അത് ആദ്യമായി കാണുന്നത്.. അവള്‍ക്ക് വൈഷ്ണവി കാണിക്കുന്നതെല്ലാം ഒരു തമാശയായി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ.
പകലത്തെ യാത്രകളും കുസൃതികളുമൊക്കെ കൊണ്ട് അവള്‍ക്ക് നല്ല ക്ഷീണം തോന്നി. ഒരു ഉറക്ക ഗുളിക കഴിച്ചതു പോലെ.
വൈഷ്ണവിയെ ബോര്‍ഡുമായ് കളിക്കാന്‍ വിട്ടിട്ട് അവള്‍ മാറിക്കിടന്നുറങ്ങി.
ഇടയ്ക്കെപ്പോഴോ ഒരു സ്വപ്നം കണ്ടുണര്‍ന്നു.
മുറിയാകെ കാര്‍മേഘം നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ. അവള്‍ക്ക് തന്‍റെ നൊസ്സോര്‍ത്ത് ചിരിക്കാന്‍ തോന്നി ആ മേഘത്തിന്‍റെ നടുക്ക് ഒരു കുഞ്ഞരിപ്രാവായി വൈഷ്ണവിയെ കണ്ടു
എന്തൊരു തണുപ്പ്
പുതപ്പിനായ് അവള്‍ പരതി.
ആ മേഘം ഒരു പുതപ്പായി അവളെ പൊതിഞ്ഞു
അവള്‍ ശാന്തയായി ഉറങ്ങി.

പിറ്റേന്ന്
വീടിനടുത്തുള്ള ചെറിയ അമ്പലത്തിന്‍റെ പിന്നാമ്പുറത്ത് ദേവികയുടെ മടിയില്‍ തല വെച്ചു കിടന്ന് അവള്‍ പറഞ്ഞു
"വിഷ്ണുവിനു നിന്നെ ഇഷ്ടായി ട്ടോ"
അവളുടെ വള്ളുവനാടന്‍ മിമിക്രി കേട്ട് ചിരിക്കാതെ ദേവിക ചോദിച്ചു
"ആരാ വിഷ്ണു? ലക്ഷ്മീവല്ലഭനാണോ"?
"ഹേയ് അല്ല "
"പിന്നെ"

വൈഷ്ണവി എഴുന്നേറ്റു

"നീ ആരോടും പറയരുത്"
"വിഷ്ണു എന്‍റെ എല്ലാമെല്ലാം ആണ്"
"ആയിക്കോട്ടെ പക്ഷേ അയാളെങ്ങിനെ ഇവിടെ വന്നു"

"അതൊക്കെ വന്നു"
"എന്നെ എപ്പോള്‍ കണ്ടു"
"അതു കണ്ടു"

"നീ തെളിച്ചു പറ"
അവള്‍ എഴുന്നേറ്റ് നടന്നു
ദേവിക പുറകേയും

"ഇന്നലെയും വീജായില്‍ വിഷ്ണു വന്നിരുന്നു"
"അതിലൂടെയാണ് ഞാന്‍ വിഷ്ണുവിനെ പരിചയപ്പെട്ടത്"
ദേവിക ഒന്നും മിണ്ടാതെ അവളെ നോക്കി നടന്നു
"പാവം സീയെയ്ക്ക് പഠിക്കുക്വാരുന്നു "
അവള്‍ തിരിഞ്ഞു നിന്നു
"നീയോര്‍ക്കുന്നുണ്ടോ പാലക്കാട് വെച്ച് ബൈക്കും ഒരു കാറും കൂട്ടിയിടിച്ച് ഒരു പയ്യന്‍ മരിച്ചത് "
"നല്ല സുന്ദരന്‍ മൂന്നാല് ദിവസം ദേഹം മുഴുവന്‍ മുറിവുമായ് അവന്‍ കിടന്നു"

"അവന്‍ മരിച്ച ദിവസം പത്രത്തില്‍ വായിച്ചറിഞ്ഞ് ഞാന്‍ വീജായിലൂടെ അവനെ തപ്പി. പക്ഷേ കിട്ടിയത് കുറെയേറെ ദിവസം കഴിഞ്ഞാണ്."
"എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ് അവന്‍. അവനു വേണ്ടിയാ ഞാന്‍ വൈഷ്ണവിയെന്നു പേര് മാറ്റിയത്"

അപ്പോഴേയ്ക്കും വീടെത്തി.


"എന്നിട്ട്"

നദിയ്ക്കരയിലെ കല്ലിനു മുകളില്‍ അവള്‍ ഇരുന്നു
ഈ നദിയ്ക്ക് അക്കരെ നിറങ്ങളുണ്ടോ?
അവള്‍ സംശയിച്ചു.

ഈ നദിയില്‍ തൊടുമ്പോള്‍ ഈ ധനുമാസ പൂ നിലാവിനു കുളിരുന്നുണ്ടാകുമോ?

അവള്‍ ആലോചിച്ചു


"നീയെന്താ ആലോചിക്കുന്നത്"
"ഞാന്‍ പറയുന്നതു പോലെ ചെയ്യണം"
"എനിക്കുറക്കം വരുന്നു ആകെയൊരു തളര്‍ച്ച " ദേവിക പറഞ്ഞു
"എന്നാല്‍ നീ പോയി കിടന്നോ ഞാന്‍ വിഷ്ണുവിനെയൊന്നു നോക്കട്ടെ"

അവള്‍ കിടന്നയുടനെ ഉറക്കം പിടിച്ചു

രാത്രിയുടെ ഏതൊ ഒരു യാമത്തില്‍ അവള്‍ തണുപ്പറിഞ്ഞു
പുതപ്പിനായ് അവള്‍ പരതിയപ്പോള്‍ വൈഷ്ണവി അവളുടെ ചെവിയില്‍ മന്ത്രിച്ചു

"വിഷ്ണുവിനു നിന്നെ എന്തിഷ്ടമാണെന്നോ"
അവള്‍ കണ്ണ് തുറക്കാന്‍ ശ്രമിച്ചു
മുറിയാകെ മേഘം നിറഞ്ഞിരിക്കുന്നുവോ
അറിയില്ല
മേഘത്തിനു മരുന്നിന്‍റെ മണം


"യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്"
അവള്‍ നേരെ നോക്കി
രാവേറെ ചെന്നിരിക്കുന്നു പുലരാന്‍ ഇനി അധിക സമയം ഇല്ല


കൂട്ടുകാരെല്ലാവരും കന്യാകുമാരി അമ്പലത്തില്‍ കയറി
വൈഷ്ണവിയാണ് ടീച്ചറിനോട് കള്ളം പറഞ്ഞത്
"ഞങ്ങള്‍ക്ക് അമ്പലത്തില്‍ കയറാന്‍ വയ്യ ടീച്ചര്‍"
"പിന്നെയെന്തിനാ കെട്ടിയെഴുന്നെള്ളി വന്നത് റൂമില്‍ ഇരുന്നാല്‍ പോരാരുന്നോ" ടീച്ചര്‍ ദേഷ്യപ്പെട്ടു
"നിങ്ങള്‍ അമ്പലത്തില്‍ പോയിട്ട് വരുമ്പോള്‍ ഞങ്ങള്‍ കുറച്ചു പര്‍ച്ചേസ് നടത്താം"

ടീച്ചര്‍ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ അവള്‍ ദേവികയുടെ കയ്യില്‍ പിടിച്ച് പടിഞ്ഞാറോട്ട് നടന്നു

അവള്‍ ഒരു പൊക്കമുള്ള പാറയില്‍ പിടിച്ചു കയറി
"നിനക്കെന്താ വട്ടുണ്ടോ"
"നമുക്കമ്പലത്തില്‍ കയറിയാല്‍ എന്താരുന്നു" നമ്മള്‍ രാവിലെ ഇവിടെ വന്നതല്ലേ"
അവള്‍ തിരിഞ്ഞു നോക്കി ചിരിച്ചു
"നീയിങ്ങു കേറി വാ "എന്നു പറഞ്ഞു കൈ നീട്ടി
ദേവികയും ആ പാറയില്‍ കയറി

"വിഷ്ണുവിനു നിന്നെ ഇഷ്ടമാണ്"
"ആയിക്കോട്ടെ" ദേവിക കടലില്‍ നോക്കി പറഞ്ഞു

"അവനു നിന്നെ വേണം"
ദേവിക ചിരി നിര്‍ത്തി
വൈഷ്ണവി അവളെ നോക്കി
"അവനു നിന്നെ വേണം"
അവള്‍ ദേവികയുടെ അടുത്തെത്തി.
"അവന്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നു"

"നിനക്കറിയാമോ അവന്‍റെ ലോകത്ത് മരണമില്ല"
"അവിടെ മുഴുവന്‍ നിറങ്ങളാണ്."
"അവിടെ പൂവും പൂവിന്‍റെ മണവുമെല്ലാം നിറങ്ങളാണ്"
"അവള്‍ അടുത്തെയ്ക്കെത്തി"
"അവിടെ പ്രേമിച്ചു മടുക്കില്ല"
"അവിടെ വര്‍ത്തമാനകാലം മാത്രമേ ഉള്ളൂ"
"അവിടെ കഴിഞ്ഞതെന്നോ വരാനിരിക്കുന്നതെന്നോ ഇല്ല"
"അവിടെ ദുഃഖങ്ങളില്ല"
"സ്ഫടികത്തില്‍ നിര്‍മ്മിച്ച കൊട്ടാരത്തില്‍ അവന്‍ നിന്നെ കാത്തിരിക്കുന്നു"
ദേവികയുടെ മുഖത്ത് വൈഷ്ണവിയുടെ ചൂട് ശ്വാസമടിച്ചു

"ദാ അവിടെ അവന്‍ നിനക്കായ് കാത്തിരിക്കുന്നു"
"പൊയ്ക്കൊള്ളൂ"
ആര്‍ദ്രമായ് നോക്കിക്കൊണ്ട് അവള്‍ ദേവികയ്ക്ക് അനുവാദം നല്‍കി


"നേരം പുലരാനാവുന്നു"
നമുക്ക് പോകാം

ദേവികയെഴുന്നേറ്റു
നദിയേയും ധനുമാസത്തിലെ പൌര്‍ണ്ണമിയേയും ഒന്നു കൂടെ നോക്കിയിട്ട് വിഷ്ണുവിന്‍റെ തോളില്‍ തല ചേര്‍ത്ത് അവനെ പിടിച്ചു നടന്നു

ദൂരെ ഒരു മാനസികാശുപത്രിയില്‍ മഷി കലക്കിയ വെള്ളത്തില്‍ നോക്കിയിരുന്ന വൈഷ്ണവി ചാരിതാര്‍ത്ഥ്യത്തോടെ കട്ടിലേയ്ക്കിഴഞ്ഞു നീങ്ങി
എന്നിട്ട് ഒരു തേരട്ടയുടെ രൂപം സ്വീകരിച്ചു സ്വസ്ഥമായി ചുരുണ്ട്‌ കിടന്നു ഉറക്കമാരംഭിച്ചു
.

No comments:

Post a Comment