ഓര്‍ത്തിരിക്കാന്‍ നല്ല ഓര്‍മ്മകള്‍ ഉണ്ടായിരുന്നിട്ടും വര്‍ഷത്തിലൊരിക്കലെങ്കിലും ഓര്‍ത്തുപോകുന്ന ഒരു കാര്യം. അതിനെ ഞാന്‍ ഓര്‍മ്മ എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല കാരണം അത് ഇന്ന് നടന്നതുപോലെയാണ് എന്‍റെ മനസ്സില്‍.
എന്‍റെ ബാല്യകാല സുഹൃത്തായിരുന്നില്ല അയാള്‍. എന്‍റെ സമ പ്രായക്കാരനുമായിരുന്നില്ല. രണ്ട് ജേഷ്ഠനും അനുജനും സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു. ഇയാള്‍ മാത്രം ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിച്ചു. നമുക്ക് ഇയാളെ ബാലു എന്നു വിളിയ്ക്കാം.
പണം തേടി ബാലു എത്തിയത് ബോംബേയില്‍. അവിടെ പല ജോലികള്‍ ചെയ്തു.. അന്നേരമെല്ലാം ലക്‌ഷ്യം ഒന്നുമാത്രം . സ്വന്തമായി ഒരു ബിസിനസ്സ് ചെയ്യണം. കുറച്ചു നാള്‍ ജോലി ചെയ്ത് ഒരല്‍പ്പം കാശുണ്ടാക്കി അയാള്‍ നാട്ടിലെത്തി.
ഒരു സാധരണക്കാരന്‍ ബിസിനസ് കേരളത്തില്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കുമോ ഇവിടേയും അതു തന്നെ സംഭവിച്ചു. കൂടെ മറ്റൊരു അത്യാഹിതവും. സര്‍ക്കാര്‍ ജോലിക്കാരായ സഹോദരന്‍മാരെ ജാമ്യം നിര്‍ത്തി ബാലു അല്ലറ ചില്ലറ പണമിടപാടുകള്‍ നടത്തി. പാവങ്ങള്‍ അവര്‍ സഹോദരന്‍റെ കടം വീട്ടാനും തുടങ്ങി.
ആയിടയക്കാണ് ഞങ്ങളുടെ ഒരു കെട്ടിടത്തില്‍ നടത്തിയിരുന്ന ഒരു ഹോട്ടല്‍ ഒഴിഞ്ഞത്. കുരങ്ങിന്‍റെ കൈയ്യില്‍ പൊതിയ്ക്കാത്ത തേങ്ങാ കിട്ടിയതു പോലെ ഒരു ഹോട്ടല്‍ നടത്താനുള്ള എല്ലാ സാമഗ്രികളുമായി ഞങ്ങള്‍ ഒരു വാടകക്കാരനെ കാത്തിരിക്കുന്ന അവസ്ഥ. ഇതെങ്ങിനെയോ ബാലു അറിഞ്ഞു. ബാലുവിന്‍റെ അതി ബുദ്ധി പ്രവര്‍ത്തിച്ചു. സഹോദരന്‍മാരോട് അയാള്‍ പറഞ്ഞു,
"നമുക്കീ ഹോട്ടല്‍ വാടകയ്ക്കെടുത്തു നടത്താം. ദിവസവും നിങ്ങള്‍ക്ക് ഞാന്‍ അതില്‍ നിന്നും ജാമ്യതുക അടയ്ക്കാനുള്ള പണം തരാം മാത്രമല്ല വീട്ടുചിലവും നടക്കും."
ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ അതില്‍ വീണു.
തല്‍ക്കാലം എനിക്കൊരു വാടക്കാരനെ കിട്ടി.
പക്ഷേ ഹോട്ടല്‍ തുടങ്ങിയപ്പോള്‍ ബാലുവിന്‍റെ മട്ടു മാറി. ഒരു സാധരണ ഹോട്ടലിന്‍റെ സ്ഥാനത്ത് ഒരു ക്ലാസ്സ് ഹോട്ടല്‍. രാവിലെ നല്ലൊരു ഭക്ഷണം.
"യാത്രക്കാരാണ് രാവിലെ എന്‍റെ ലക്ഷ്യം " ബാലു പറഞ്ഞു.
ഉച്ചയ്ക്ക് സാധരണ ഒരു മീങ്കറിയും ബീഫും ഒക്കെയുള്ള ഒരു നാടന്‍ ഹോട്ടല്‍
"സര്‍ക്കാര്‍ ഓഫീസല്ലെ ചുറ്റും, അവര്‍ക്കിതൊക്കെയേ പറ്റൂ" അയള്‍ പറഞ്ഞു
പക്ഷേ ആറുമണി ആയാല്‍ ഹോട്ടലിന്‍റെ മട്ട് മാറും
അവിടെ പിന്നെ ചില്ലി ചിക്കനും ചിക്കന്‍ കവാബും ഗോബി മന്‍ചൂറിയനും. ആലൂ ഗോബിയുമൊക്കെയേ ഉള്ളൂ. ഞങ്ങളുടെ നാട്ടുകാര്‍ക്ക് അറിയാത്ത വായിലൊതുങ്ങാത്ത കുറേ വിഭവങ്ങള്‍ അവിടെയെത്തി.
നാട്ടുകാര്‍ വൈകുന്നേരം ആകുമ്പോള്‍ ഒരു നല്ല ഭക്ഷണത്തിനെക്കാള്‍ ഉപരി ഒരു ഔട്ടിംഗ് പോയിന്‍റിനെ തേടി അവിടെയെത്താന്‍ തുടങ്ങിയത് ഞങ്ങള്‍ അന്തം വിട്ടു നോക്കി നിന്നു . പുതു മണവാട്ടിയേയും കൊണ്ട് ഒരു ചൈനീസ് ഭക്ഷണം പിന്നെ സെക്കന്‍റ് ഷോ എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി.
ബാലുവിന്‍റെ സഹോദരങ്ങളും അന്താളിപ്പ് മാറാതെ നില്‍ക്കേണ്ടി വന്നു കാരണം അത്രയ്ക്കായിരുന്നു മുതല്‍ മുടക്ക്.. എന്നാലും വരവുണ്ട്, കാര്യങ്ങള്‍ സുഗമമായി നീങ്ങുന്നു.
അതിലും വലിയ കാര്യം കളക്റ്റര്‍ എസ്പി ജില്ലാ ജഡ്ജി നാട്ടിലുള്ള മെഡിക്കല്‍ കോളിജിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അവിടെ നിത്യ സന്ദര്‍ശകരായതിനാല്‍ ബാലുവിന്‍റെ സ്റ്റാറ്റസ് തന്നെ മാറി എന്നുള്ളതാണ്.
പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്.
ഈ ഹോട്ടലിന്‍റെ നേരെ പുറകിലായി എന്നാല്‍ നേരിട്ട് ബന്ധമില്ലാത്ത വിധം രണ്ടു മുറികള്‍ എനിക്കുണ്ടായിരുന്നു. വൈകുന്നേരം ഞാനും എന്‍റെ സുഹൃത്തുക്കളും സിനിമാ സംഗീതം സാഹിത്യം രാഷ്ട്രീയം തുടങ്ങിയവ ചര്‍ച്ച ചെയ്തിരുന്ന ഒരു സ്ഥലം.. പക്ഷേ കോളിജ് കാലം കഴിഞ്ഞതിനാലും പലരും ജോലിയൊക്കെയായി തുടങ്ങിയതിനാലും പഴയതുപോലെ കൂട്ടം കൂടല്‍ അവിടെ ഉണ്ടായിരുന്നില്ല.
ബാലു ആ രണ്ട് മുറികളും കൂടെ വാടകയ്ക്ക് എടുത്തു.
അവിടെ വേണ്ടപ്പെട്ടവര്‍ക്ക് മദ്യം നല്‍കാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാം എതിര്‍ത്തെങ്കിലും ബാലു വഴങ്ങിയില്ല. ഇതോടെ വൈകുന്നേരത്തെ ഹൈ ക്ലാസ് ഫാമിലി കസ്റ്റമേഴ്സ് വരവ് നിര്‍ത്തി.
ഹോട്ടലിലെ വരവ് കുറഞ്ഞതോടെ മദ്യ വില്‍പ്പന കൂടി. നേരത്തത്തെ ബന്ധങ്ങള്‍ കാരണം അവിടെ റെയ്ഡൊന്നും നടന്നില്ല എന്ന് മാത്രം.
വെട്ടിലായത് ഞാനാണ്. ഇതിനകം ഞാനും ബാലുവും ബാലുവിന്‍റെ കുടുംബവുമായും വളരെയടുത്ത ബന്ധമായിക്കഴിഞ്ഞിരുന്നു. ബാലുവിന്‍റെ ഇളയ സഹോദരന്‍ സന്ധ്യ ആയാല്‍ നേരെ എന്‍റെ വീട്ടില്‍ വരും എന്‍റേയും അയാളുടേയും കൂട്ടുകാരായി കുറേപേരുണ്ടാകും. നേരം വെളുക്കുന്നതു വരെയൊക്കെയാകും ചര്‍ച്ചകള്‍.
പക്ഷേ വാടക വൈകി തുടങ്ങി ആദ്യ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചിരുന്ന വാടക വളരെയധികം താമസിച്ചു.
ഒരു സ്വാതന്ത്ര്യദിനം
എന്‍റെ അച്ഛനു നല്ല പനിയും ശ്വാസമുട്ടലും. അമ്മാവന്‍ പറഞ്ഞതനുസരിച്ച് നേരെ ഹോസ്പിറ്റലില്‍ പോയി ഇഞ്ചക്ഷനൊക്കെയെടുത്ത് അവിടെ കുറേ നേരം ഇരുന്നിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി ഹോട്ടലിന്‍റെ മുന്നിലെത്തി.
ബാലു ഓടി വന്നു. അച്ഛന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വാടക ആ മാസത്തേത് തന്നിട്ടുമില്ല.
ബാലു അച്ഛനോടു പരഞ്ഞു
"വീട്ടിലേയ്ക്ക് പൊയ്ക്കോ ഞാന്‍ ഉടനേ കാശുമായി എത്താം"
ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നേരം വെറുതെ ഗ്ലാസിലൂടെ നോക്കി
ബാലു ബൈക്കില്‍ ഇരുന്ന് ഞങ്ങള്‍ കാറെടുക്കാനായി കാത്ത് നില്‍ക്കുന്നു
വീട്ടിലെത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്‍റെ അനിയന്‍റെ കൂട്ടുകാരന്‍ സാജന്‍ എന്നെ ഫോണില്‍ വിളിച്ചു.
"ബാലു ഇന്നു ചേര്‍ത്തലയ്ക്കോ മറ്റോ പോയിരുന്നോ"
"ഇല്ല ഞാന്‍ ഇപ്പോള്‍ കണ്ടായിരുന്നു"
"ചേട്ടന്‍ ബാലുവിന്‍റെ കടയിലേയ്ക്കൊന്നു വാ"
ഞന്‍ അവിടെയെത്തിയപ്പോഴേയ്ക്കും വിവരം വന്നിരുന്നു
കണിച്ചു കുളങ്ങര എന്ന സ്ഥലത്ത് വെച്ച് ഒരു കാറുമായി കൂട്ടിയിടിച്ചു ബാലു മരിച്ചു.
ഹോസ്പിറ്റലില്‍ എത്തിക്കുമ്പോള്‍ ബാലു എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ഞങ്ങളുടെ ഒരു സുഹൃത്തിന്‍റെ ഭാര്യ ആ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നുണ്ട് . ആകുട്ടിയാണ് ബാലുവിനെ തിരിച്ചറിഞ്ഞത്.
കാറുമായ് കൂട്ടിയിടിച്ചപ്പോള്‍ ബാലുവിന്‍റെ ഇടത് കൈ തെറിച്ചു പോയി. അത് ആശുപത്രിയിലെത്തിച്ചത് മറ്റൊരു ബൈക്ക്കാരന്‍ ആണ്. അതിലെ മോതിരവും പേരെഴുതിയ ബ്രേസ്ലെറ്റും കണ്ടാണ് ആ കുട്ടി നേരെ കാഷ്വാലിറ്റിയിലെത്തിയതും ആളെ തിരിച്ചറിഞ്ഞതും.
പിന്നീടാണ് പ്രശ്നം അന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടം നടക്കൂ. അവിടെ അന്ന് ഡോക്ടര്‍ ഇല്ല പിറ്റേന്ന് ഞായറാഴ്ച. തിങ്കളാഴ്ച വരെ ദേഹം മോര്‍ച്ചറിയില്‍.
ഞങ്ങള്‍ക്ക് അത് ആലോചിക്കാന്‍ തന്നെ ബുദ്ധിമുട്ട്. അപ്പോഴേയ്ക്കും വിവരമറിഞ്ഞെത്തിയ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചു. ഡോക്ടറെ വരുത്തി പോസ്റ്റ് മോര്‍ട്ടം അന്നു തന്നെ നടത്തി.
ദേഹവുമായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്‍പ് തന്നെ ബാലുവിന്‍റെ ജേഷ്ഠന്‍ എന്നെയും ചില സുഹൃത്തുക്കളേയും വീട്ടിലേയ്ക്ക് വിട്ടു. ഞങ്ങള്‍ നേരെ എന്‍ എസ് എസ് കരയോഗത്തിലെത്തി കാര്യം പറഞ്ഞു.
ചിതയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും അവര്‍ ഏറ്റു
ആംബുലന്‍സ് വീട്ടിലെത്തുമ്പോള്‍ ആണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.
കൂടുതല്‍ നേരം വെച്ചില്ല നേരെ വലിയ ചുടുകാടിലേയ്ക്ക്
എല്ലാം കഴിഞ്ഞ് ഞാന്‍ ഒന്‍പത് മണിയോടെ വീട്ടിലെത്തി.
ഏതാണ്ട് പതിനൊന്നോടെ ബാലുവിന്‍റെ ജേഷ്ടന്‍ ഫോണില്‍ വിളിച്ചു . ആകെ പരിഭ്രാന്തനായിരിക്കുന്നു ഉടനെ ചുടുകാട്ടിലെത്തണം.
വീട്ടില്‍ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാഞ്ഞിട്ടാണ് അദ്ദേഹം നേരെ ചുടുകാട്ടിലെത്തിയത്. കാവല്‍ നില്‍ക്കുന്നവനെ കാണാതെ അദ്ദേഹം നേരെ മതി ചാടി നടന്ന് ചിതയ്ക്കരികിലെത്തി.
ഉണങ്ങിയ വിറക് ആകെ കത്തിയമര്‍ന്നിരുന്നു. കൂടെ ആശുപത്രിയില്‍ നിന്നും ദേഹം കൊണ്ട് വന്ന പെട്ടിയും. തുന്നിക്കെട്ടലുകളും കത്തിമാറിയപ്പോള്‍ മിച്ചം വന്നത് അണയാന്‍ അക്ഷമ കാണിക്കുന്ന ചെന്തീക്കനലിനു മീതെ പാതി വെന്ത ദേഹം മാത്രം.
കുറച്ചു സുഹൃത്തക്കളെ കൂടെ കൂട്ടി. എല്ലാവരും വിറകിനായ് പരക്കം പാഞ്ഞു.
അവസാനം കിട്ടിയ വിറകു മുട്ടിയൊക്കെ അവിടെ കൊണ്ട് വന്ന് കീറി വിറകാക്കി ചിത വീണ്ടും ഒരുക്കി.
ഇനി ദേഹം പുതിയ ചിതയില്‍ ആക്കണം. പാതി വെന്ത ദേഹം തൊടാന്‍ എല്ലവര്‍ക്കും ഒരല്‍പ്പം ഭീതിയോ അറപ്പോ.
ജേഷ്ഠന്‍ തന്നെ അത് പെറുക്കാന്‍ തുടങ്ങി.
കണ്ട് നില്‍ക്കാന്‍ ആവാതെ നേരത്തെ മാറി നിന്നവര്‍ കൂടെ സഹായിക്കാന്‍ മുന്നോട്ടാഞ്ഞെങ്കിലും വിവരിക്കാന്‍ ആവാത്ത അനുഭവങ്ങള്‍ കാരണം പിന്‍മാറി.
ഒരു വിധത്തില്‍ അദ്ദേഹം തന്നെ അതെല്ലാം പുതിയ ചിതയിലാക്കി തീ കൊളുത്തി.
എല്ലാമൊരു വിധമൊന്നൊതിയങ്ങിയതോടെ അദ്ദേഹം തളര്‍ന്നു താഴെ വീണു.
ഞാന്‍ ചുറ്റും നോക്കി
രാത്രി നന്നായി ഉറങ്ങാത്തതുകൊണ്ടാണൊയെന്നറിയില്ല കിഴക്കുദിക്കുന്ന സൂര്യന്‍റെ കണ്ണുകള്‍ക്ക് ആകെ കടുത്ത ചുവപ്പ് നിറം
ചെടികളും മരങ്ങളുമൊക്കെ നല്ല ഉറക്കം
ആകെ എന്നെ നോക്കി ഒരു കാക്ക ഇരിക്കുന്നുണ്ട്, ഒരു ചില്ലകളില്ലാത്ത മരക്കഷണത്തിന്‍ മേലെ.
വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഞാന്‍ ഒരു സിഗററ്റ് എടുത്ത് വായിലേയ്ക്ക് അടുപ്പിച്ചപ്പോള്‍ കൈയ്യില്‍ പറ്റിയിരുന്ന ഒരല്‍പ്പം മാത്രം വെന്ത മാംസത്തിന്‍റെ മണം മൂക്കിലേയ്ക്കടിച്ചു കയറി.
ഞാന്‍ സിഗററ്റ് വലിച്ചെറിഞ്ഞു കൈകള്‍ ആഞ്ഞ് കുടഞ്ഞു
അത് കണ്ട് പുശ്ചത്തില്‍ എന്നെ നോക്കി ഊറിച്ചിരിച്ചുകൊണ്ട് ആ കാക്ക എങ്ങോ പറന്നു പോയി.
No comments:
Post a Comment